venjaramood-murder

തിരുവനന്തപുരം: തലസ്ഥാനത്ത് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കപ്പെടുന്ന കോൺഗ്രസ് പ്രവർത്തകൻ വൈള്ളി സജീവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.തടി മില്ലിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്.പി വ്യക്തമാക്കി. അക്രമികൾ എത്തിയ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സി.പി.എം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്. പ്രദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആക്രമികളെത്തിയ ബൈക്കിന്റെ ഉടമ നജീബും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സി.പി.എം കലിങ്ങിൽ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്.

സജീവ് എന്ന കോൺഗ്രസുകാരന്റെ നേത്യത്വത്തിലാണ് കൊല നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് . രണ്ട് മാസം മുമ്പ് ഇതേ സംഘം ഫൈസൽ എന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുന്നുവെന്നും എ.എ റഹീം പറഞ്ഞു.