ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് രമണയുടെ ബെഞ്ചിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് ലളിതിന്റെ ബെഞ്ചാണ് കേസ് മാറ്റിയത്. ജസ്റ്റിസുമാരായ യു.യു ലളിത്, സരൺ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. പിണറായി വിജയൻ, കെ.മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.
ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് കേസ് മാറ്റിയത്. അതാണ് വീണ്ടും എൻ വി രമണയുടെ ബെഞ്ചിലേക്ക് അയച്ചിരിക്കുന്നത്. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സി.ബി.ഐയുടെ ഹർജിയിൽ പറയുന്നത്. തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹർജിയിൽ പറയുന്നു. സി.ബി.ഐ പ്രത്യേക കോടതി പിണറായി ഉൾപ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.