pranab

ന്യൂഡല്‍ഹി: . അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന ചരിത്രമാണ് മുൻ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കുള്ളത്. ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയായിരുന്നു. എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായി പ്രണബിനെ വളര്‍ത്തിയെടുത്തത് രാഷ്ട്രീയക്കളരിയിലെ ഈ പരിചയസമ്പന്നത തന്നെ.

1935 ഡിസംബര്‍ 11ന് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സുരി വിദ്യാസാഗര്‍ കോളജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലുമായിരുന്നു പഠനം. തപാല്‍ വകുപ്പില്‍ യുഡി ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കൊവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

ഇന്ത്യ യു.എസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെണ്‍കുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി.

ഒരു കാലത്ത് പ്രൊഫസറായിരുന്നു മുഖര്‍ജി, 1963 ല്‍ പശ്ചിമ ബംഗാളിലെ സൗത്ത് 24 പരാഗനസിലെ വിദ്യാനഗര്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിച്ചിട്ടുണ്ട്. ഡെഷര്‍ ഡാക്ക് എന്ന പ്രാദേശിക ബംഗാളി പത്രത്തില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1969 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് മുഖര്‍ജിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.
വര്‍ക്ക്ഹോളിക് എന്നാണ് പ്രണബ് അറിയപ്പെടുന്നത്. മകള്‍ ശര്‍മിഷ്ടയുടെ അഭിപ്രായത്തില്‍, അദ്ദേഹം ഒരു ദിവസം 18 മണിക്കൂറോളം ജോലിചെയ്തിരുന്നു. പ്രതിരോധം, വാണിജ്യം, വിദേശ, ധനകാര്യ എന്നീ നാല് പ്രധാന മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത ഏക മന്ത്രി ഇദ്ദേഹമാണ്.


1984, യൂറോമണി മാസിക മുഖര്‍ജിയെ ലോകത്തിലെ ഏറ്റവും മികച്ച ധനമന്ത്രിയായി തിരഞ്ഞെടുത്തു.
ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ച ഏക ധനമന്ത്രിയും ഇന്ദിരാഗാന്ധിയുടെ നിര്യാണത്തിനുശേഷം മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ സമാജ്വാദി പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് തിരിച്ചെത്തി.
കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം ഒരു ഡയറി സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. മുഖര്‍ജിയുടെ തന്നെ ഉപദേശത്തെത്തുടര്‍ന്ന് മരണാനന്തരം രചനകള്‍ പ്രസിദ്ധീകരിക്കും. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി നിയമിതനായ ശേഷം അഫ്‌സല്‍ ഗുരു, അജ്മല്‍ കസബ് എന്നിവരുടെ ഉൾപ്പെടെ മുപ്പതോളം ദയാഹര്‍ജികള്‍ മുഖര്‍ജി നിരസിച്ചു.നാലെണ്ണം അനുവദിച്ചു.
ഈ വര്‍ഷം സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് സ്‌കൂള്‍ കുട്ടികളെ പഠിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. ന്യൂഡല്‍ഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെയാണ് മുഖര്‍ജി പഠിപ്പിച്ചത്.