തിരുവനന്തപുരം: തിരുവോണത്തലേന്ന് വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്ന രണ്ട് മുഖ്യപ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ട് പ്രധാനപ്രതികളായ സജീവ്,സനൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നും മൂന്നും പ്രതികളാണ് ഇവർ. രണ്ട് പേരും കോൺഗ്രസ് പ്രവർത്തകരാണ്. ഐ.എൻ.ടി.യു.സി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്.
മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേൽപിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഐ.എൻ.ടി.യു.സി പ്രവർത്തകനായ ഉണ്ണിയുടെ സഹോദരനാണ് കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന സനൽ. അക്രമികൾക്ക് സഹായം നൽകിയവരും ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ഏഴ് പേരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാഷ്ട്രീയകൊലപാതകം തന്നെയാണ് മിഥിലാജിൻറെയും ഹഖ് മുഹമ്മദിന്റേതെന്ന് വ്യക്തമാക്കി എഫ്.ഐ.ആർ പുറത്തുവന്നിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെത്തന്നെയാണ് മാരകായുധങ്ങളുമായി ഇവരെ രണ്ട് പേരെയും പ്രതികൾ ആക്രമിച്ചതെന്നും, എഫ്.ഐ.ആർ പറയുന്നു.