പൊന്നാനി: 'ദേശീയ പാതയിലെ കുഴിയടക്കാൻ അധികൃതർ ഇപ്പോൾ കാണിച്ച ആവേശം നേരത്തെയായിരുന്നെങ്കിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടില്ലായിരുന്നു.' ഞായറാഴ്ച്ച രാത്രി ചമ്രവട്ടം ജംഗ്ഷൻ പള്ളപ്രം ദേശീയപാതയിലെ ഗട്ടറിൽ ചാടി നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് റോഡിലെ കുഴികൾ മെറ്റലിട്ട് അടക്കാനെത്തിയവരോടുള്ള നാട്ടുകാരുടെ പരിഭവമായിരുന്നു ഇത്. ദേശീയപാതയിൽ എല്ലാ മഴക്കാലത്തും രൂപപ്പെടുന്ന കുഴികളിൽ ചാടി ജീവൻ നഷ്ടപ്പെടുകയും മാരക പരിക്കേൽക്കുകയും ചെയ്യുന്നവർ നിരവധിയാണ്. ബൈക്ക് യാത്രികരാണ് ബലിയാടാകുന്നവരിൽ ഏറെയും.
റോഡിന്റെ അറ്റകുപ്പണി തീർത്താൽ ആഴ്ച്ചകൾക്കകം പഴയ നിലയിൽ തകർച്ചയിലേക്കെത്തുന്ന സ്ഥിതിയാണ് ദേശീയ പാതയിൽ തുടരുന്നത്. മഴയ്ക്ക് മുമ്പെ അറ്റകുറ്റപ്പണി തീർക്കാൻ പറഞ്ഞാൽ അനങ്ങില്ല. മഴ പെയ്താൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പറ്റിയ സമയമല്ലെന്ന് പറഞ്ഞ് ഒഴിയും. അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ പ്രതിഷേധം ഭയന്ന് മെറ്റലും ടാറുമായി കരാറുകാർ ഓടിയെത്തും. കുഴിയിലെ വെള്ളത്തിൽ മെറ്റലിട്ടും ടാറൊഴിച്ചും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി തിരിച്ചു പോകും. 24 മണിക്കൂർ കഴിയമ്പോഴേക്കും അടച്ച കുഴികൾ വീണ്ടും പഴയ പോലെ ആയിട്ടുണ്ടാകും. ആർക്കോ വേണ്ടിയെന്ന പോലെ നടക്കുന്ന കാട്ടിക്കൂട്ടലായി മാറുകയാണ് റോഡിലെ കുഴിയടക്കൽ. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കള്ളക്കളി കുഴിയടക്കലിന് പിന്നിലുണ്ടെന്ന ആക്ഷേപം ശക്തമാണ്.
അപകട മുനമ്പായി
കുറ്റിപ്പുറം - പുതുപൊന്നാനി ദേശീയപാതയിലെ മൂന്ന് റീച്ചുകളിൽ രണ്ടിടത്തും റോഡിന്റെ തകർച്ച മൂലമുള്ള അപകടങ്ങൾ പതിവാണ്. പള്ളപ്രം പുതുപൊന്നാനി റീച്ച് മാത്രാണ് തമ്മിൽ ബേധം. ചമ്രവട്ടം ജംഗ്ഷൻ പള്ളപ്രം റീച്ച് ബൈക്കുകൾക്ക് അപകടക്കെണിയാണ്. മഴ പെയ്താൽ കുഴിയിൽ വെള്ളം നിറയുന്നത് ബൈക്ക് യാത്രക്കാർക്ക് ഇത് വഴിയുള്ള യാത്ര അഗ്നിപരീക്ഷയായി മാറുന്നു. വെള്ളം നിറഞ്ഞ കുഴികൾ ശ്രദ്ധയിൽപെടാതെ ഇതിൽ ചാടി അപകടമുണ്ടാകുന്നത് പതിവാണ്. നിരവധി പേരെയാണ് ഈ പാത അംഗവൈകല്ല്യത്തിലേക്കെത്തിച്ചത്. അമിത വേഗതയിൽ വരുന്ന വലിയ വാഹനങ്ങൾ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിയുന്നത് ഇവിടെ പതിവാണ്. ഞായറാഴ്ച്ച രാത്രി കുഴിയിൽ ചാടിയ ലോറി നിയന്ത്രണം വിട്ട് ഇടിച്ചാണ് കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രികനായ യുവാവിന് റോഡിൽ ദാരുണ അന്ത്യം സംഭവിച്ചത്.
റോഡിലെ കുഴി അടക്കുന്നതിൽ ദേശീയ പാത അധികൃതരും, പൊതുമരാമത്ത് വകുപ്പും കാണിക്കുന്ന അലംഭാവം കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കുഴിയിൽ ചാടിയുണ്ടാകുന്ന അപകടത്തെ തുടർന്ന് മരിക്കുന്നവരടേയും പരിക്കേൽക്കുന്നവരടേയും എണ്ണം കൂടിവരുമ്പോഴും കുറ്റകരമായ നിസ്സംഗതയാണ് ബന്ധപ്പെട്ടവരിൽ നിന്ന് തുടരുന്നത്. ചമ്രവട്ടം ജംഗ്ഷൻ പള്ളപ്രം ദേശീയപാതയുടെ കാര്യത്തിൽ അധികൃതരുടെ വീഴ്ച്ചയാണ് എല്ലാ അപകടങ്ങൾക്കും കാരണം. അറ്റകുറ്റപ്പണി നടത്തുന്ന ഭാഗങ്ങൾ തന്നെയാണ് തുടർച്ചയായി തകരുന്നത്. അറ്റകുറ്റപ്പണിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാലും പഴയ രീതി തന്നെ തുടരുന്ന സ്ഥിതിയാണുള്ളത്. അതിവേഗം തകരാൻ വേണ്ടി കുഴിയടക്കൽ നടത്തുന്ന പോലെയാണ് ദേശീയ പാതയിലെ അറ്റകുറ്റപ്പണികൾ.