പെരിന്തൽമണ്ണ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറംപള്ളി സ്വദേശി മാടവന സിദ്ദിഖ് (46) ആണ് അറസ്റ്റിലായത്. എറണാംകുളം, പാലക്കാട് ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയാണിയാൾ.
ആഗസ്റ്റ് 15 ന് പെരിന്തൽമണ്ണ ബൈപ്പാസിലെ കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് 8,000 രൂപയും ബാഗും എ.ടി.എം കാർഡും മൊബൈൽ ഫോണും മോഷണം നടത്തിയിരുന്നു. വൈകിട്ട് 5.30 ഓടെയാണ് സംഭവം.
തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ടൗണിലും പരിസരങ്ങളിലും ഉള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
നാട്ടിൽ നിന്നും ഒളിവിൽപോയി പട്ടാമ്പി, കൊപ്പം ഭാഗങ്ങളിലെ വാടക വീടുകളിൽ താമസിച്ചു വരികയായിരുന്നു. ഒരുവർഷം മുമ്പാണ് ഒറ്റപ്പാലം സബ്ജയിലിൽ നിന്ന് സമാനമായ കേസിൽ ജാമ്യത്തിലിറങ്ങിയത്. ഇയാളുടെ പേരിൽ പെരുമ്പാവൂർ, മുവാറ്റുപുഴ, ആലുവ, പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ മാലപൊട്ടിക്കൽ, കഞ്ചാവ് കേസുകളുണ്ട്.
കവർച്ച ചെയ്ത മൊബൈൽഫോൺ ഇയാളുടെ പുഴക്കാട്ടിരിയിലെ വാടകവീട്ടിൽ നിന്ന് കണ്ടെടുത്തു. മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും പെരിന്തൽമണ്ണ ഡി.വൈ.എസ്.പി പി.വിക്രമൻ, ഇൻസ്പെക്ടർ സി.കെ.നാസർ എന്നിവർ അറിയിച്ചു.
എസ്.ഐ സി.കെ. നൗഷാദ്, അഡീ. എസ്.ഐ രമ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.എൻ.മോഹനകൃഷ്ണൻ, കൃഷ്ണകുമാർ, മനോജ്കുമാർ, സജീർ, മിഥുൻ, പ്രഫുൽ, കബീർ, വിനീത്,എ.എസ്.ഐ അബ്ദുൾ സലീം, ജോർജ് കുര്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.