പാലക്കാട്: കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി നടത്തിയ 684 പരിശോധനയിൽ 63 പോസിറ്റീവ് കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പുതുനഗരം മേഖലയിൽ ക്ലസ്റ്റർ സാദ്ധ്യതയുള്ളതായി മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലായ് 18 മുതൽ നടത്തിയ 10597 ആന്റിജൻ ടെസ്റ്റുകളിൽ 547 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പട്ടാമ്പി മേഖല ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. തുടർന്ന് മുതുതലയിൽ നടത്തിയ 348 ടെസ്റ്റുകളിൽ 69പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സമാന പ്രവണതയാണ് പുതുനഗരത്തും നിലനിൽക്കുന്നത്. കൂടാതെ, കോങ്ങാടും പരിസര പ്രദേശത്തും നടത്തിയ 1109 ടെസ്റ്റുകളിൽ 63 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇവിടെ കണ്ടെയ്‌ൻമെന്റ് സോണായി തുടരുകയാണ്. പട്ടാമ്പിയിലുണ്ടായ രോഗവ്യാപനം ജില്ലയിലെ മറ്റിടങ്ങളിലേക്കുകൂടി പകരാതിരിക്കാൻ പൊതുജനങ്ങൾ പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികളുടെ കൊവിഡ് പരിശോധനയും കോൺട്രാക്ടർമാർ ഉറപ്പാക്കണം
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളുടെ കൊവിഡ് പരിശോധനയും ക്വാറന്റൈനും അതത് കോൺട്രാക്ടർമാർ ഉറപ്പാക്കണം. തൊഴിൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കി കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കേണ്ട പൂർണ ഉത്തരവാദിത്ത്വവും തൊഴിലുടമകൾക്കാണ്.
കഞ്ചിക്കോട് ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായേക്കും
കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു ബസ് കമ്പനിയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 1226 പേരിൽ 51 പേരുടെ പരിശോധന ഫലം പോസിറ്റീവാണ്. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖല ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററാക്കാൻ സാധ്യയുണ്ട്. അതോടൊപ്പം കഞ്ചിക്കോട് ഐ.ഐ.ടിയിൽ ജോലി ചെയ്യുന്ന ആറ് തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.