ganeshgiri
ഷൊർണൂർ ഗണേഷ് ഗിരിയിലെ നവീകരിച്ച റെയിൽവേ ക്വാർട്ടേഴ്സുകൾ താമസക്കാരില്ലാതെ കാടുമൂടിയ നിലയിൽ

ഷൊർണൂർ: ലക്ഷങ്ങൾ ചെലവിട്ട് പുതുക്കിപ്പണിഞ്ഞ ഗണേഷ് ഗിരിയിലെ റെയിൽവെ ക്വാർട്ടേഴ്സുകൾ ആൾത്താമസമില്ലാതെ വീണ്ടും നാശത്തിലേക്ക്. മര ഉരുപ്പടികൾ മാറ്റി ഇരുമ്പ് പട്ടയിൽ പട്ടിക തീർത്ത് പുതുക്കിപ്പണിത നൂറിലധികം വീടുകളാണ് കാടുകയറിയത്.

നേരത്തെ ആയിരത്തിലധികം തൊഴിലാളികളുടെ ആവാസ സ്ഥലമായിരുന്നു ഗണേഷ് ഗിരി റെയിൽവെ കോളനി. ഷൊർണൂരിൽ നിന്ന് റെയിൽവെയുടെ വിവിധ വകുപ്പുകൾ മാറ്റിയപ്പോൾ തൊഴിലാളികളുടെ എണ്ണവും നാമമാത്രമായി. ഇതോടെ റെയിൽവെ കോളനികൾ കാട് കയറി നാശത്തിലായി. ഇതിനിടെയാണ് വീടുകൾ നവീകരിച്ചത്. ലക്ഷങ്ങൾ ചെലവിട്ടാണ് മിക്കവയും പുനരുദ്ധരിച്ചത്. പുറത്തുനിന്നുള്ള സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് താമസിക്കാൻ നൽകിയാൽ റെയിൽവേയ്ക്ക് നല്ല വരുമാനം ലഭിക്കുമെങ്കിലും ഇതിനുള്ള അംഗീകാരം നേടിയെടുക്കാനായില്ല.

ഇതോടെ വീടുകൾ കാടുകയറിത്തുടങ്ങി. ഒറ്റപ്പെട്ട ചില വീടുകളിൽ മാത്രമാണ് ഇപ്പോൾ താമസമുള്ളത്. നൂറിലധികം വീടുകൾ ഇപ്പോൾ തന്ന തകർന്നടിഞ്ഞ് കഴിഞ്ഞു. കാട്ടുപന്നികളും നായയ്ക്കളും ഇഴജന്തുക്കളും വിഹരിക്കുന്ന ഇവിടം സാമൂഹ്യ വിരുദ്ധരുടെയും ആവാസ സ്ഥലമാണിപ്പോൾ. പട്ടാപകൽ പോലും ഇതുവഴി നടക്കാൻ ഭീതിയാണ് നാട്ടുകാർക്ക്.