കോന്നി : പത്തനംതിട്ട ജില്ലയുടെ ഗതാഗത വികസനത്തിന് വഴിയൊരുക്കി കൊല്ലം, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183 എ പാതയുടെ വികസനം ലോക്ക് ഡൗണിൽ കുടുങ്ങി. അലൈൻമെന്റ് സർവ്വേ പൂർത്തിയായ പദ്ധതിയുടെ ടെൻഡർ തുടങ്ങാനിരിക്കെയാണ് തുടർനടപടി നിലച്ചത്.
ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കിയാണ് റോഡിന്റെ സർവ്വേ പൂർത്തീകരിച്ചത്. ഭരണിക്കാവിൽ നിന്ന് തുടങ്ങി കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി വഴിയാണ് മുണ്ടക്കയത്ത് എത്തുന്നത്. നാല് ബൈപ്പാസുകളും പാതയിലുണ്ട്. പത്തനംതിട്ടയിൽ ടൗണിൽ പാത പ്രവേശിക്കില്ല. റിംഗ് റോഡിൽ സ്റ്റേഡിയം, അബാൻ, എസ്.പി ഓഫീസ് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനാൽ വ്യാപരികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കില്ല.
എൻ.എച്ച് 183 എ
ഭരണിക്കാവ് - മുണ്ടക്കയം - 116 കിലോമീറ്റർ
പത്തനംതിട്ട ജില്ലയിലൂടെ - 82.5 കിലോമീറ്റർ
കൊല്ലം ജില്ലയിലൂടെ - 6 കിലോമീറ്റർ
കോട്ടയം ജില്ലയിലൂടെ - 27.5 കിലോമീറ്റർ
(പുനലൂർ, ചെങ്കോട്ട വഴിയുള്ള കൊല്ലം - ചെങ്കോട്ട - തിരുമംഗലം ദേശീയപാത 744, കോട്ടയം, കുമളി വഴിയുള്ള കൊല്ലം - തേനി - ഡിണ്ടിഗൽ ദേശീയ പാത 183 എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ പാത).
ദേശീയപാതയുടെ ഭാഗമാകുന്ന റോഡുകൾ
അടൂർ - ഭരണിക്കാവ്, അടൂർ - കൈപ്പട്ടൂർ, കൈപ്പട്ടൂർ - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, എരുമേലി - പുലിക്കുന്ന് എന്നീ റോഡുകൾ പൂർണ്ണമായി ദേശീയ പാതയിൽ ഉൾപ്പെടും. അടൂരിൽ നെല്ലിമൂട്ടിൽപടി മുതൽ ജംഗ്ഷൻ വരെ എം.സി റോഡ്, മൈലപ്ര പള്ളിപ്പടി മുതൽ മണ്ണാരക്കുളഞ്ഞി വരെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത, മണ്ണാരക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെയും ഇലവുങ്കൽ മുതൽ എരുമേലി വരെയും ശബരിമല പാതയും ഇതിന്റെ ഭാഗമാകും.