തിരുവല്ല : പന്ത്രണ്ട് ദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കവിയൂർ കോട്ടൂർ വലിയപറമ്പിൽ ഫിലിപ്പ് ഈപ്പന്റെ (80) മൃതദേഹമാണ് കവിയൂർ തൃക്കക്കുടിപ്പാറ ഗുഹാ ക്ഷേത്രത്തിന് പിൻവശത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ചെടിപ്പടർപ്പുകൾക്കിടയിൽ ഇന്നലെ രാവിലെ എട്ടു മണിയോടെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. പരിസരവാസിയായ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. തിരുവല്ല പൊലീസ് എസ്.എച്ച്.ഒ വിനോദ്, എസ്.ഐ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫിലിപ്പിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കം വരുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: റെനി. റെഞ്ചി.