arrest

തിരുവല്ല: ബൈക്കിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്ന യുവാവ് പിടിയിലായി. ചെങ്ങന്നൂർ ചെറിയനാട് തേൻകുളത്തിൽ നിതിൻബാബു (24 )ആണ് അറസ്റ്റിലായത്. തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കവെയാണ് ഇയാൾ പിടിയിലായത്. ഇയാൾ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്നനിതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകിട്ട് പെരിങ്ങരയിൽ നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട് നിതിനെ തിരുവല്ല പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കെട്ടിട നിർമാണ തൊഴിലാളിയായ നിതിൻ രാവിലെ ജോലിക്ക് പോകുമ്പോഴും വീട്ടിലേക്ക് തിരികെ മടങ്ങുമ്പോഴും റോഡിലൂടെ തനിച്ച് നടന്നുപോകുന്ന സ്ത്രീകൾക്ക് നേരേയാണ് അതിക്രമം കാട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകൾക്ക് അടിമയാണ്. ഇയാളുടെ ബൈക്കിന്റെ പിന്നിലും മുന്നിലും ഉണ്ടായിരുന്ന നമ്പർ പ്ലേറ്റുകളിൽ വ്യത്യസ്തങ്ങളായ നമ്പറുകളാണ് രേഖപ്പെടുത്തിയിരുന്നതെന്നും കണ്ടെത്തി. ബൈക്കും കസ്റ്റഡിൽ എടുത്തിട്ടുണ്ട്.