പത്തനംതിട്ട : കൗമാര പ്രായക്കാരിൽ ആത്മഹത്യാ പ്രവണതയും ആക്രമണ വാസനയും വർദ്ധിച്ചുവരുന്നതായി ദിശ ( ഡമോക്രാറ്റിക് ഇൻറർവെൻഷൻസ് ഇൻ സോഷ്യൽ ആൻഡ് ഹെൽത്ത് ആക്ഷൻ) സംസ്ഥാനത്ത് നടത്തിയ പഠനത്തിൽ തെളിയുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ സംസ്ഥാനത്ത് 140 കുട്ടികളാണ് ആത്മഹത്യചെയ്തത്. ഇതിൽ 61 കേസുകളിൽ നിസാരകാരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മഹത്യചെയ്ത കുട്ടികളിൽ 8 പേർ പത്തനംതിട്ടക്കാരാണ്. 13 നും 18 നും ഇടയിൽ പ്രായമുള്ളവരാണ് ബഹുഭൂരിപക്ഷം കുട്ടികളും.
കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനത്തിൽ വിദ്യാഭ്യാസവകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് , തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികൾ സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി, ജൂവനൈൽ ജസ്റ്റീസ് ബോർഡ്, ജില്ലാ ശിശുക്ഷേമ സംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ എന്നിവയെല്ലാം ഇടപെട്ടിട്ടും ആത്മഹത്യകൾ വർദ്ധിച്ചു വരികയാണ്.
----------------
മരണം
തിരുവനന്തപുരം - 22
കൊല്ലം -11
ആലപ്പുഴ - 8
പത്തനംതിട്ട -8
ഇടുക്കി-6
കോട്ടയം- 2
എറണാകുളം -6
തൃശൂർ-17
പാലക്കാട് -11
മലപ്പുറം - 20
വയനാട് - 9
കോഴിക്കോട് -10
കണ്ണൂർ - 4
കാസർകോഡ് - 6
---------
കാരണം
രക്ഷകർത്താക്കൾ, സഹോദരങ്ങൾ
എന്നിവരുമായുള്ള വാക്കുതർക്കം -17
പ്രണയസംബന്ധം -13
ഫോൺ ലഭിക്കാത്തത്- 6
പരീക്ഷയിൽ തോറ്റത് -3
പ്രിയപ്പെട്ടവരുടെ മരണം- 3
കുടുംബവഴക്ക് -19
മറ്റ് കാരണങ്ങൾ : 79
----------
"നിസാര കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുകയാണ്. സാക്ഷര കേരളത്തിലെ വരുംതലമുറയുടെ മാനസികാരോഗ്യം അപകടത്തിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മാറ്റം വേണം
ഷാൻ രമേശ് ഗോപൻ
(ദിശ ജില്ലാ സെക്രട്ടറി)