collapse
വ്യാസപുരം പാലം

തിരുവല്ല: കാലപ്പഴക്കത്താൽ അപകട ഭീഷണി നേരിടുന്ന വ്യാസപുരം പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. പമ്പയാറിന് കുറുകെ നിരണം - തലവടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 30 വർഷത്തോളം കാലപ്പഴക്കമുണ്ട്. ചെറിയ വാഹനങ്ങൾക്ക് മാത്രം കയറാൻ കഴിയുന്ന തരത്തിലുള്ള പാലമാണിത്. ഒരു വാഹനത്തിന് മാത്രമേ ഒരുസമയത്ത് അക്കരെയിക്കരെ കടക്കാനാകൂ. ഈസമയം മറ്റു വാഹനങ്ങൾ ഇരുവശങ്ങളിലും കാത്തുകിടക്കേണ്ട സ്ഥിതിയാണ്. മറുവശത്ത് നിന്നും വരുന്ന വാഹനങ്ങൾ കാണാനാകാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. 2018 ലെ മഹാ പ്രളയത്തെ തുടർന്ന് ബലക്ഷയത്തിലായ പാലത്തിലൂടെ കടന്നു പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതായി വാഹന യാത്രക്കാർ പറയുന്നു. പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികളും തകർച്ചയിലാണ്. വാഹന ഗതാഗതം പൂർണമായും സാദ്ധ്യമാകുന്ന തരത്തിൽ പാലം വീതികൂട്ടി പുനർ നിർമ്മിച്ചാൽ നിരണം, തലവടി പഞ്ചായത്തുകളുടെ വികസനത്തിന് ഏറെ ഗുണപ്രദമാകും.

വ്യാസപുരം പാലം പുതുക്കി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയും എം.പിയും ഉൾപ്പെടെയുള്ളവർക്ക് നിരവധി നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല.

അജിത്ത് കുമാർ പിഷാരത്ത്

(പഞ്ചായത്തംഗം)

-പാലത്തിന് 30 വർഷത്തെ പഴക്കം

-കൈവരികൾ തകർന്നു

-വാഹനങ്ങൾ പോകുമ്പോൾ പാലത്തിന് കുലുക്കം