പുനലൂർ: വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് - റോസ്‌മല നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വനപാതയിലെ പാലം പണി യാഥാർത്ഥ്യമാകുന്നു. ആര്യങ്കാവിൽ നിന്നും റോസ്മലയിലേക്ക് കടന്ന് പോകുന്ന റോഡിൽ പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതോടെയാണ് മലയോരവാസികളുടെ വർഷങ്ങളായുള്ള ബുദ്ധിമുട്ടിന് പരിഹാരമാകുന്നത്. ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് എതിർവശത്തു കൂടി കടന്ന് പോകുന്ന റോസ് മല റോഡിലെ ചപ്പാത്ത് ഒഴുവാക്കിയാണ് പകരം പുതിയ പാലം പണിയുന്നത്.
വനംവകുപ്പിൽ
നിന്ന് 45 ലക്ഷം രൂപ
അനുവദിച്ചു
10 മീറ്റർ നീളവും
6 മീറ്റർ വീതിയും
നിർമ്മാണ അനുമതി ലഭിച്ചു
വനം വകുപ്പിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവഴിച്ചു പത്ത് മീറ്റർ നീളത്തിലും, ആറ് മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്.എസ്റ്റിമേറ്റ് എടുത്ത പാലത്തിന്റെ നിർമ്മാണ അനുമതിയും ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിലാണ് നിർമ്മാണം.
മഴക്കാലം കഴിഞ്ഞാൽ
ആര്യങ്കാവ് ആറിന് മദ്ധ്യയെ സ്ഥിതി ചെയ്യുന്ന റോസ്മല വനപാതയിലെ ചപ്പാത്തിൽ മഴവെളളം ഉയരുന്നത് കണക്കിലെടുത്താണ് പാലം പണിയുന്നത്.കാലവർഷത്തിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലിൽ എക്കലും , ചെളിയും ആറ്റിൽ ഇറങ്ങിയതോടെ ഇത് നികന്ന് കാലവർഷത്തിൽ ചപ്പാത്തിൽ വെള്ളം നിറഞ്ഞൊഴുകും. ഇത് റോസ് മലയിലേക്കുള്ള ഗതഗതം മുടങ്ങുന്നത് പതിവ് സംഭവമായി മാറിയിരുന്നു. ഇത് കൂടാതെ സമീപത്തെ യു.പി.സ്കൂളിൽ പോകേണ്ട വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയിരുന്നു. കര കവിഞ്ഞൊഴുകാറുള്ള ചപ്പാത്തിലൂടെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കണക്കിലെടുത്താണ് ചപ്പാത്തിനോട് ചേർന്ന് പുതിയ പാലം പണിയുന്നത്. ടെന്റർ നടപടികൾ പൂർത്തിയാക്കിയ പാലം പണി കാലം വർഷം മാറിയാൽ ഉടൻ ആരംഭിക്കും.