കുന്നത്തൂർ : കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് മാതാവും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.കരുനാഗപ്പള്ളി അസി. പൊലീസ് കമ്മീഷണറോടാണ് വിശദീകരണം തേടിയത്.വനിതാ കമ്മീഷൻ അംഗം അഡ്വ.എം.എസ് താര ഇന്നലെ മൈനാഗപ്പള്ളിയിലെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. വിഷയം ആരോഗ്യ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തിന് പുറമെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക അന്വേഷണം നടത്താൻ ഇടപെടുമെന്നും അവർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ വീട്ടിൽ സുധീറിന്റെ ഭാര്യ നജ്മ (25)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതു സംബന്ധിച്ച വീട്ടുകാരുടെ പരാതി ഇങ്ങനെ: കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി കഴിഞ്ഞ മാസം 29നാണ് നജ്മയെ പ്രവേശിപ്പിച്ചത്.രാത്രിയിൽ വേദന അസഹ്യമായതോടെ നജ്മയുടെ മാതാവ് ഡ്യൂട്ടിയിലുള്ള നഴ്സ് അടക്കമുള്ളവരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.വേദന അസഹ്യമായതോടെ യുവതി അലറിവിളിക്കുകയും മാതാവ് വീണ്ടും ജീവനക്കാരെ സമീപിക്കുകയും ചെയ്തതോടെ ലേബർ റൂമിലേക്ക് മാറ്റി.എങ്കിലും ഡോക്ടറെ വരുത്തുകയോ ചികിത്സ നൽകുകയോ ചെയ്തില്ല.നജുമയുടെ അവസ്ഥ ഗുരുതരമായപ്പോഴാണ് ഡോക്ടർ എത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു.എന്നാൽ കുഞ്ഞ് പകുതിയോളം പുറത്തുവന്നിരുന്ന അവസ്ഥയിലാണ് എസ്.എ.ടി യിലേക്ക് റഫർ ചെയ്തതെന്ന് ബന്ധുക്കൾ അപ്പോൾ തന്നെ പരാതി പറഞ്ഞിരുന്നു. അവിടെ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗർഭിണിയായ നജ്മയെ തുടക്കം മുതൽ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് പ്രസവ സമയത്ത് ദുരനുഭവം ഉണ്ടായത്.അതിനിടെ സുധീറിന്റെ പരാതിയിൽ പൊലീസ് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നിന്നും കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം ഫോറൻസിക് വിഭാഗം മേധാവി ഡോ.ലിസയുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയ്ക്കും,ആരോഗ്യ വകുപ്പ് മന്ത്രിയ്ക്കും,മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്നും വിട്ടുകാർ അറിയിച്ചു.ഗർഭസ്ഥ ശിശുവിന്റെയും മതാവിന്റെയും മരണത്തിനിടയാക്കിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ സമഗ്ര അന്വഷണം നടത്തി നടപടിയെടുക്കുമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.