photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വരുന്ന പുതിയ കെട്ടിടങ്ങളുടെ പ്ളാൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഹൈടെക് വികസനവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടങ്ങൾ ഇന്ന് പൊളിച്ചുതുടങ്ങും. 25ന് രാവിലെ 11.30ന് മന്ത്രി കെ.കെ.ശൈലജ പുതിയ കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാക്കുന്ന തരത്തിലാണ് കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്ളാൻ ചെയ്തിട്ടുള്ളത്. കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനായി 13 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്. രണ്ട് കെട്ടിടങ്ങളൊഴികെ ബാക്കിയെല്ലാം ഘട്ടംഘട്ടമായി പൊളിച്ചുനീക്കും. ഇപ്പോൾ മൂന്ന് മോർച്ചറി കെട്ടിടങ്ങളും പേ ആൻഡ് യൂസ് കംഫർട്ട് സ്റ്റേഷനും പൊളിച്ച് നീക്കും. ഇവിടെ നിരപ്പാക്കിയശേഷം നാല് നിലകളുള്ള കെട്ടിടമാണ് പണിയും. ഇതിനൊപ്പം മുൻവശത്തെ കെട്ടിട നിർമ്മാണത്തിന്റെ പൈലിംഗും ആരംഭിക്കും. പൈലിംഗിന്റെ ട്രയൽ നടത്തിയാൽ ഇതിന്റെ പരിശോധനാ ഫലം വരാൻ പിന്നെയും ഒരു മാസം വൈകുമെന്നാണ് അധികൃതർ അറിയിച്ചത്.

233 കിടക്കകളുള്ള വാർഡ്

മിനി മെഡിക്കൽ കോളേജ് സംവിധാനത്തിലേക്ക് എത്തുന്നതോടെ 233 കിടക്കകളുള്ള വാർഡ് നിർമ്മിക്കും. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗനോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

കൊട്ടാരക്കര താലൂക്ക് ആശുപത്രി അടിമുടി മാറും. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായി ഹൈടെക് വികസനമെന്ന ഏറെ നാളത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നത്. ഇന്ന് പഴയ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് തീരുമാനം.

ഡി.രാമകൃഷ്ണപിള്ള, വൈസ് ചെയർമാൻ, കൊട്ടാരക്കര നഗരസഭ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി കിഫ്ബിയിൽ നിന്നനുവദിച്ചത് 67.67 കോടി രൂപ