കൊല്ലം: അഞ്ചൽ ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെ ഒന്നാം പ്രതിയാക്കിയും പാമ്പിനെ കൈമാറിയ ചാവരുകാവ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയും പുനലൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന സൂരജിന്റെ പിതാവ് സുരേന്ദ്രപ്പണിക്കരെയും ചില ബന്ധുക്കളെയും പ്രതിയാക്കിയുള്ള രണ്ടാം കുറ്റപത്രം വൈകാതെ സമർപ്പിക്കും. പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പാമ്പിനെ നൽകിയ സുരേഷ് രണ്ടാം പ്രതിയായിരുന്നു. കഴിഞ്ഞ മേയ് ആറിനായിരുന്നു കൊലപാതകം.82 ദിവസംകൊണ്ട് അന്വേഷണം നടത്തി തയ്യാറാക്കിയ 1200 പേജുള്ള കുറ്റപത്രം കൊട്ടാരക്കര റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകനാണ് കോടതിയിൽ സമർപ്പിച്ചത്.
അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഗൂഢാലോചന നടത്തിയാണ് അഞ്ചൽ ഏറം വിഷു (വെള്ളശേരി) വീട്ടിൽ ഉത്രയെ (25) പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിവാഹത്തിന് ഉത്രയ്ക്ക് വീട്ടുകാർ നൽകിയ സ്വർണവും മറ്റ് വസ്തുവകകളും തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
ഐ.പി.സി 326, 307, 302, 201 എന്നീ വകുപ്പുകൾ പ്രകാരം മാരകമായി പരിക്കേൽപ്പിക്കൽ, കൊലപാതശ്രമം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങൾ.
250 സാക്ഷികൾ, 350 രേഖകൾ, 50 രാസ പരിശോധനാ ഫലങ്ങൾ എന്നിവയും പാമ്പിനെ കൊണ്ട് കടിപ്പിക്കുന്ന രംഗം ഡെമ്മി ഉപയോഗിച്ച് പുനരാവിഷ്കരിക്കുന്ന സി.ഡിയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കേസ് വഴി
''സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കരെ ജൂണിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും മറ്റുള്ളവരെയും പ്രതിയാക്കി രണ്ടാമത്തെ കുറ്റപത്രം സമർപ്പിക്കും.
-എസ്.ഹരിശങ്കർ
കൊല്ലം റൂറൽ എസ്.പി
ജന്തുവിനെ ആയുധമാക്കിയ ആദ്യകൊലപാതകം
കൊല്ലം: ജന്തുവിനെ ആയുധമാക്കി സംസ്ഥാനത്ത് നടന്ന ആദ്യകൊലപാതകമാണ് അഞ്ചൽ സ്വദേശി ഉത്രയുടേത്.
അന്വേഷണ സംഘത്തിന് പാമ്പുകളുടെ പ്രകൃതംവരെ പഠിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടി വന്നു. ചത്ത പാമ്പിന്റെ അവശിഷ്ടം അടക്കം കോടതിയിൽ തെളിവായി വരുന്നതും സംസ്ഥാനത്ത് ആദ്യമായിരിക്കും. ഉത്തർപ്രദേശിൽ പാമ്പിനെ ഉപയോഗിച്ച് നടത്തിയ രണ്ട് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സമഗ്രമായ അന്വേഷണം നടന്നിട്ടില്ല. അടൂരിലെ വീട്ടിൽ വച്ച് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിക്കുന്നതിന് തൊട്ടുമുൻപും പിന്നീട് അഞ്ചലിലെ വീട്ടിൽ വച്ച് മൂർഖനെ ഉപയോഗിച്ച് കടിപ്പിക്കുന്നതിന് മുൻപും രണ്ട് ഇഴജന്തുകളുടെയും സ്വഭാവം സംബന്ധിച്ച് സൂരജ് ഗൂഗിളിൽ നടത്തിയ തെരച്ചിലിന്റെ വിവരങ്ങളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മൂർഖൻ പാമ്പിനെ സൂക്ഷിച്ചിരുന്ന ജാറും അതിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും നിർണായകമാണ്. പാമ്പുകളെ ഉപയോഗിച്ചുള്ള വീഡിയോ യൂ ട്യൂബിൽ ഇടാനെന്ന് വിശ്വസിപ്പിച്ചാണ് സുരേഷിൽ നിന്ന് ആദ്യം അണലിയെ വാങ്ങിയത്. കൈമാറുമ്പോൾ സുരേഷ് അണലിയെ വച്ച് നടത്തിയ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ സൂരജിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തിരുന്നു. അണലിയും തെളിവ് ആദ്യശ്രമത്തിൽ, അടൂരിലെ വീടിന്റെ രണ്ടാം നിലയിൽ ഉത്ര ഉറങ്ങിക്കിടക്കുമ്പോഴാണ് അണലിയെ കൊണ്ട് കടിപ്പിച്ചത്. കേരളത്തിൽ കണ്ടുവരുന്ന അണലി മുകളിലേക്ക് ഇഴയാറില്ല. മുകളിലേക്ക് ഇഴയാത്ത അണലിയെ രണ്ടാംനിലയിൽ എത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ സമർത്ഥിക്കുന്നത്. വാവയടക്കം 4 പാമ്പ് വിദഗ്ദ്ധർ സാക്ഷികൾ വാവ സുരേഷ്, മാവിഷ്, ലോറൻസ് എന്നീ പ്രമുഖ പാമ്പ് പിടുത്തക്കാരും വനം വകുപ്പ് അസി. ഡയറക്ടർ നൗഷാദും കേസിലെ സാക്ഷികളാണ്.