kseb

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലടയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. നിലവിൽ ശാസ്താംകോട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് പടിഞ്ഞാറേ കല്ലട. പടിഞ്ഞാറേ കല്ലടയിലെ കാരാളിമുക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഓവർസിയർ ഓഫീസിനെ സെക്ഷൻ ഓഫീസായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന സെക്ഷൻ ഓഫീസിലാകട്ടെ പരിമിതമായ ജീവനക്കാരേയുള്ളൂ. 25000ൽ അധികം കൺസ്യൂമർമാരുള്ള ശാസ്താംകോട്ട സെക്ഷൻ ഓഫീസ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും എവിടെയുമെത്തിയില്ല. മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡിലും പടിഞ്ഞാറേ കല്ലടയിലുമുൾപ്പടെ വൈദ്യുതി സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് ശാസ്താംകോട്ടയിൽ നിന്ന് ജീവനക്കാരെത്തണം. താലൂക്ക് ആശുപത്രിയും ജല അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കുന്ന ശാസ്താംകോട്ട മേഖലകളിലെ വൈദ്യുതി തകരാർ പരിഹരിക്കാൻ മുഖ്യ പരിഗണന നൽകുമ്പോൾ പടിഞ്ഞാറേ കല്ലട പോലുള്ള മേഖലകൾ ദിവസങ്ങളോളം ഇരുട്ടിലാകുന്ന അവസ്ഥയാണ്.

ശാസ്താംകോട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന മേഖലകൾ


ജനങ്ങളുടെ ആവശ്യം

മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡ്, തേവലക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖല, മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ ഭാഗം, പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ വാർഡുകൾ എന്നിവയുൾപ്പെടുത്തി കാരാളിമുക്ക് കേന്ദ്രമാക്കി സെക്ഷൻ ഓഫീസ് രൂപീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

സോളാർ പദ്ധതി

പടിഞ്ഞാറേ കല്ലടയിലെ വിവിധ മേഖലകളിൽ ഫ്ലോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിക്കുന്ന സോളാർ പദ്ധതി നടപ്പാവുന്നതോടെ പടിഞ്ഞാറേ കല്ലട കേന്ദ്രമായി സെക്ഷൻ ഓഫീസ് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. സോളാർ പദ്ധതി ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും തുടർ നടപടികളുണ്ടാവാത്തതിനാൽ ആ പ്രതീക്ഷയും മങ്ങി.