കടകൾ രാത്രി 9 വരെ തുറക്കാൻ ആലോചന
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ ജന ജീവിതത്തെ ബാധിക്കാത്ത തരത്തിൽ ജില്ലയിൽ പുതിയ ക്രമീകരണങ്ങൾ. ഇത് സംബന്ധിച്ച നിർദേശം ജില്ലാ തല അവലോകന യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയാണ് മുന്നോട്ടുവച്ചത്. ഓണവിപണി സജീവമായ സാഹചര്യത്തിൽ കടകൾ രാത്രി 9 വരെ തുറന്ന് പ്രവർത്തിപ്പിക്കുന്നത് പരിഗണിക്കും.
എന്നാൽ ഒരേ സമയം കടകളിൽ അഞ്ചുപേരിൽ കൂടുതൽ നിൽക്കാൻ അനുവദിക്കില്ല. പൊലീസ് നൽകുന്ന നിർദേശങ്ങൾ കടയുടമകൾ പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർ, മാസ്ക് ധരിക്കാത്തവർ എന്നിവർക്കെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. കൊല്ലം സിറ്റി പൊലീസ് പരിധിയിലെ കടവൂർ, മതിലിൽ, അഞ്ചാലുംമൂട് ഭാഗങ്ങളിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ യോഗത്തിൽ അറിയിച്ചു.
മറ്റ് പ്രധാന നിർദേശങ്ങൾ
1. കണ്ടെയ്ൻമെന്റ് മേഖലകളിൽ ചില കടകൾ തുറക്കാൻ സാധിക്കണം
2. പൊലീസ് ഇക്കാര്യം പരിശോധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം
3. വഴിയോര കച്ചവടം അവകാശമായി കാണരുത്
4. അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാവണം കച്ചവടം
5. ജില്ലാ കളക്ടർ നിർദേശിക്കുന്ന ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ ആലോചിച്ച് വേണം കച്ചവട സ്ഥലങ്ങൾ തിരഞ്ഞെടുക്കേണ്ടത്
6. കൊവിഡ് ചികിത്സയ്ക്കായി ഐ.എം.എയുമായി ബന്ധപ്പെട്ട് കൂടുതൽ സ്വകാര്യ ഡോക്ടർമാരെ നിയമിക്കും
7. സ്വകാര്യ ആശുപത്രികളിൽ നിന്ന് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ നഴ്‌സുമാരെയും നിയോഗിക്കും
8. നടപടികൾ ഏകോപിപ്പിക്കാൻ എൻ.എച്ച്.എം പ്രോജക്ട് മാനേജർക്ക് മന്ത്രി നിർദേശം നൽകി
''
കർശന നിയന്ത്രണങ്ങളുടെ ഫലമായാണ് ജില്ലയിലെ രോഗ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞത്. ആവശ്യമുള്ള സ്ഥലങ്ങളിൽ ഇനിയും നിയന്ത്രണങ്ങൾ വേണ്ടിവരും.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ