പുനലൂർ: നൂറ് വർഷം പഴക്കമുള്ള കരവാളൂർ ഗവ. എൽ.പി സ്കൂളിന് രണ്ട് കോടി രൂപ ചെലവഴിച്ചു ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നു. സ്ഥലം എം. എൽ. എയായ മന്ത്രി കെ.രാജുവിന്റെ ശ്രമഫലമായി പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് രണ്ട് കോടി രൂപ അനുവദിച്ചത്.
പഴയ സ്കൂൾ കെട്ടിടത്തിന്റെ ചരിത്രപരമായ പൈതൃകം നില നിറുത്തി സ്കൂളിന്റെ പുറക് വശത്താണു ജനപങ്കാളിത്തത്തോടെ പുതിയ കെട്ടിടം പണിയുന്നത്.
ഹാബിറ്റാറ്റിന്റെ നിർമ്മാണം
പത്ത് ക്ലാസ് മുറികൾ, കിച്ചൺ, ഡൈനിംഗ് ഏരിയ, ടോയിലറ്റുകൾ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ പ്ലാനും, നിർമ്മാണവും സർക്കാർ അംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റിനെ ഏൽപ്പിക്കും. ഇതിന്റെ നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം ഇന്നലെ ചേർന്നു. കരവാളൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.രാജൻ യോഗം ഉദ്ഘാടനം ചെയ്തു.അജിത് കുമാർ.ആർ ചെയർമാനായും, അരുൺ ഗോപിനാഥ്, ഷാർളി ബെഞ്ചമിൻ എന്നിവർ വൈസ് ചെയർമാനുമായി 16 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഹാബിറ്റാറ്റ് പ്രതിനിധിയായി .നവീൻ തുടർ ചർച്ചകളിൽ പങ്കെടുത്തു. 2021 മാർച്ച് മാസത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: കെ.ഷാജി, വാർഡ് മെമ്പർ എസ്. ബിന്ദു , പി.ടി.എ. പ്രസിഡന്റ് ആർ.വിനോദ് കുമാർ, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി.ബി. പ്രകാശ്, ജോമ വർഗീസ് പൂർവ വിദ്യാർത്ഥികളായ കെ.എസ് പ്രസാദ്, എ.രാധാകൃഷ്ണപിളള, കെ. ഡാനിയേൽ, ഉദയകുമാർ, പ്രശാന്ത് കെ.വി, ജമുന പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.