പ്രതിദിന രോഗികൾ നൂറ് കവിയുന്നു
കൊല്ലം: ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറ് കവിയുന്ന സാഹചര്യത്തിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികൾക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം.
ലക്ഷണം പ്രകടമാക്കാത്ത കാറ്റഗറി എ വിഭാഗത്തിലെ രോഗികളെയാണ് വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെയും ആരോഗ്യപ്രവർത്തകരുടെയും തുടർച്ചയായ നിരീക്ഷണത്തിലായിരിക്കും രോഗി. ശുചിമുറി സൗകര്യമുള്ള മുറിയും അനുബന്ധ സൗകര്യങ്ങളും അനിവാര്യമാണ്. പത്ത് വയസിൽ താഴെയുള്ള കുട്ടികൾ, 60 വയസ് കഴിഞ്ഞവർ, ഗർഭിണികൾ, മറ്റ് രോഗങ്ങൾക്ക് ചികിത്സയിലുള്ളവർ എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റും.
രോഗിക്ക് അത്യാവശ്യ സൗകര്യങ്ങൾ നൽകാൻ വീട്ടിലെ ഒരംഗമുണ്ടാകണം.
പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് രോഗിയുടെ ഓക്‌സിജൻ സാച്ചുറേഷനും പൾസും പരിശോധിക്കുന്നതിന് ആരോഗ്യ പ്രവർത്തകർ വീട്ടിലെ അംഗത്തിന് പരിശീലനം നൽകും. എല്ലാ ദിവസവും ഇത് രേഖപ്പെടുത്തി ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഒരാഴ്ചയ്ക്ക് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തും. കൊവിഡ് നെഗറ്റീവായാൽ ചികിത്സാർത്ഥമുള്ള നിരീക്ഷണം അവസാനിപ്പിക്കും.
ഇതോടൊപ്പം രോഗിക്ക് അത്യാവശ്യ പരിചരണം നൽകിയ കുടുംബാംഗത്തിനും ആന്റിജൻ ടെസ്റ്റ് നടത്തും.
''
ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറ് കവിയുകയാണ്.
ഈ സാഹചര്യത്തിലാണ് ചികിത്സയും നിരീക്ഷണവും വീടുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ഡോ. ആർ. ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ