കൊല്ലം: ഉപ്പുവെള്ളവും മണലും നിറഞ്ഞ് ശ്വാസം മുട്ടുന്ന പരവൂർ കായലിന് സംരക്ഷണ പദ്ധതി. പൊഴിക്കര ചീപ്പിലെ ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾ ഉടൻ തുടങ്ങും. കായലിലേക്കും കടലിലേക്കുമുള്ള ഒഴുക്ക് നിയന്ത്രിക്കുന്ന എട്ട് ഷട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്.
ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചതിനാൽ വർഷങ്ങളായി ഉയർത്തിവച്ചിരിക്കുകയാണ്. അതിനാൽ, കടലിൽ നിന്ന് വൻതോതിൽ മണൽ കയറി കായൽ നികരുകയാണ്. മണൽ കുന്നുകൂടി പൊഴിക്കര ചീപ്പിന് വടക്ക് കിഴക്ക് ഭാഗത്തായി കായലിൽ മണൽത്തിട്ടയും അടുത്തിടെ രൂപപ്പെട്ടിട്ടുണ്ട്. 1958ൽ പി. രവീന്ദ്രൻ, എം.എൽ.എ ആയിരുന്ന കാലത്താണ് ചീപ്പ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മാലാക്കായൽ കൃഷിയോഗ്യമാക്കാൻ ഉപ്പുവെള്ളത്തെ നിയന്ത്രിക്കാനും കായലിൽ വെള്ളം കൂടുമ്പോൾ ഷട്ടർ തുറന്ന് കടലിലേക്ക് വിടാനും ഉദ്ദേശിച്ചാണ് പാലത്തിൽ ഷട്ടറുകൾ നിർമ്മിച്ചത്. 1987ൽ ചീപ്പിന്റെ പ്രവർത്തനം നിലച്ചു. ഉരുക്ക് ഷട്ടറുകൾ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായതോടെ പ്രയോജനമില്ലാതായി. 1990ൽ തുരുമ്പിച്ച ഷട്ടറുകൾ ഇളക്കിമാറ്റുകയും ചെയ്തു.
ചീപ്പ് നിർമ്മിച്ച സമയത്താണ് കായലും കടലും ബന്ധിപ്പിക്കുന്ന 200 മീറ്ററോളം നീളത്തിലുള കനാലും കൃത്രിമമായി നിർമ്മിച്ചത്.
ഷട്ടറുകൾ തുരുമ്പിച്ചത് ദോഷമായി
ഷട്ടറുകൾ താഴ്ത്തി ഇടുമ്പോൾ വേലിയേറ്റ സമയത്ത് കടലിൽ നിന്ന് മണലും എക്കലും കയറുന്നത് തടഞ്ഞിരുന്നു. എന്നാൽ, ഷട്ടറുകൾ തുരുമ്പടുത്ത് പൂർണമായും നശിച്ചതോടെ കടലിൽ നിന്നുള്ള എക്കലും മണ്ണും ഒഴുക്കിനൊപ്പം കായലിലേക്ക് കയറിത്തുടങ്ങി. വർഷങ്ങളായി അടിച്ചുകയറിയ മണ്ണും എക്കലും ചേർന്നാണ് ഇപ്പോൾ കായൽ മദ്ധ്യത്തിൽ കര രൂപം കൊണ്ടിരിക്കുന്നത്. ഇത് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും കയർ തൊഴിലാളികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പരവൂർ, കോങ്ങാൽ, പൊഴിക്കര, നെടുങ്ങോലം ഭാഗങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴാനും കാരണമാകുന്നുണ്ട്.
ചെറിയ കായൽ
വലിപ്പത്തിൽ താരതമ്യേന ചെറുതാണ് പരവൂർ കായൽ. 6.62 കിലോ മീറ്റർ വിസ്തൃതിയാണുള്ളത്. മുപ്പത് ഇനം മത്സ്യ സമ്പത്താണ് ഇതിലുള്ളത്. കായൽ നികന്നതും മാലിന്യം കൂടിയതും മത്സ്യങ്ങളുടെ നിലനിൽപ്പിനെയും സാരമായി ബാധിച്ചു. ഇത്തിക്കരയാർ എത്തിച്ചേരുന്നതും പരവൂർ കായലിലേക്കാണ്.
ചീപ്പ് പാലം നിർമ്മാണം: 1958ൽ
പ്രവർത്തനം നിലച്ചത് : 1987ൽ
ഷട്ടറുകൾ : 8
അറ്റകുറ്റപ്പണിക്ക് അനുവദിച്ചത്: 1.5 കോടി രൂപ