onam-market

കൊല്ലം: ഓണക്കാല വിപണിക്കായി ഇന്നുമുതൽ കൊല്ലം പട്ടണത്തിൽ എട്ടിടത്ത് ഓണത്തെരുവുകൾ തുറക്കും. വഴിയോര കച്ചവടങ്ങൾ കൊവിഡ് വ്യാപനത്തിന് വഴിവയ്ക്കാതിരിക്കാനുള്ള സംവിധാനമെന്ന നിലയിലാണ് ഓണത്തെരുവ് ഒരുക്കുന്നത്. നഗരസഭ നിശ്ചയിച്ചിട്ടുള്ള ഈ എട്ട് സ്ഥലങ്ങളിലൊഴികെ മറ്റെങ്ങും തെരുവ് കച്ചവടം അനുവദിക്കില്ല. പുതിയ കേന്ദ്രങ്ങളിൽ കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള സാമൂഹ്യ അകലം നഗരസഭയും പൊലീസും ചേർന്ന് ഉറപ്പാക്കും. ഇന്ന് മുതൽ അടുത്തമാസം രണ്ട് വരെ മാത്രമേ ഓണത്തെരുവുകൾ ഉണ്ടാകുകയുള്ളൂ. മുൻ വർഷങ്ങളിൽ നഗരഹൃദയത്തിലെ നടപ്പാതകളിൽ ഓണക്കാലത്ത് തെരുവ് കച്ചവടക്കാരുടെ ഉത്സവ മേളമാണ്. കച്ചവടം പൊടിപൊടിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് റോഡിനെ ആശ്രയിക്കേണ്ടി വരും. ഇപ്പോൾ തന്നെ നടപ്പാതകൾ തെരുവ് കച്ചവടക്കാർ കൈയ്യടക്കി. പല കച്ചവടക്കാർക്ക് മുന്നിലും സാമൂഹ്യ അകലം പാലിക്കാതെയുള്ള തിക്കും തിരക്കുമാണ്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തെരുവ് കച്ചവടത്തിന് പ്രത്യേക കേന്ദ്രങ്ങൾ നിശ്ചയിച്ചത്.

ഓണത്തെരുവുകൾ

1. ലിങ്ക് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ പുള്ളിക്കട മാർക്കറ്റ് വരെ.

2. ക്യു.എ.സി റോഡിന്റെ ഒരുവശം.

3. കന്റോൺമെന്റ് ഗ്രൗണ്ട്.

4. ചിന്നക്കട ക്ലോക്ക് ടവർ പരിസരം.

5. ജവഹർ ബാലഭവന് മുൻവശം.

6. ആശ്രാമം റസിഡൻസി റോഡ്.

7. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻവശം.

8. കന്റോൺമെന്റ് ഗ്രൗണ്ട്.