കൊല്ലം: സെക്രട്ടേറിയറ്റിലെ സുപ്രധാന ഫയലുകൾ കത്തിയതിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നിരന്തരം കേസെടുക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ കൊല്ലം താലൂക്ക് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ചിന്നക്കടയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ താലൂക്ക് ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബലം പ്രയോഗിച്ച് ബാരിക്കേഡുകൾ മറികടന്നതോടെ തുടർച്ചയായി നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പിന്നീട് നടന്ന പ്രതിഷേധ കൂട്ടായ്മ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
കേരള ഭരണ സിരാകേന്ദ്രം അഴിമതിക്കാരുടെയും സ്വർണക്കടത്തുകാരുടെയും വിഹാരകേന്ദ്രമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് സേവനം ചെയ്യേണ്ട ഉദ്യോഗസ്ഥർ കള്ളക്കടത്തുക്കാരുടെ സേവകരായി മാറി. കൊള്ളക്കാരുടെ മാത്രം മുഖ്യമന്ത്രിയായി പിണറായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി. അകിൽ, വൈസ് പ്രസിഡന്റുമാരായ ബബുൽദേവ്, എം. നവീൻ തുടങ്ങിയവർ സംസാരിച്ചു.
കെ.എസ്.യു മാർച്ചിലും സംഘർഷം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം മാർച്ച് ഉദ്ഘാടനം ചെയ്തു. ഇരവിപുരം അസംബ്ലി പ്രസിഡന്റ് നെസ്ഫൽ കലതിക്കാട് അദ്ധ്യക്ഷത വഹിച്ചു. അസൈൻ പള്ളിമുക്ക്, സനൽ പുതുച്ചിറ, തൗഫീഖ് മൈലാപ്പൂര് തുടങ്ങിയവർ പ്രസംഗിച്ചു.