cap
ലഹരിമരുന്ന് ഗുളികകളുമായി അറസ്റ്റിലായ അംബദ്കറും ഗീതയും

കൊല്ലം: മയക്കുമരുന്ന് കള്ളക്കടത്തുകാരനായ ബൈക്ക് സ്റ്റണ്ട് ഷോക്കാരനെയും വനിതാ സുഹൃത്തിനെയും വാഹന പരിശോധനയ്ക്കിടെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുവാതുക്കൽ ഇളംകുളം മുസ്തഫ കോട്ടേജിൽ അംബേദ്കർ (22) സുഹൃത്തായ കൊറ്റങ്കര തട്ടാർകോണം പേരൂർ വയലിൽ പുത്തൻവീട്ടിൽ മിനി (38) എന്നിവരാണ് അറസ്റ്റിലായത്

ഓയൂർ ചുങ്കത്തറയിലെ വാഹനപരിശോധനയിലാണ് 300 ലഹരി ഗുളികകളുമായി ഇരുവരും പിടിയിലായത്. ലഹരികടത്തിന് ഉപയോഗിച്ച എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തു. കൊല്ലം,​ തിരുവനന്തപുരം ജില്ലകളിലെ പ്രധാന ലഹരിമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് അറിയിച്ചു.

കൊല്ലം,​ തിരുവനന്തപുരം ജില്ലകളിൽ സ്റ്റണ്ട് ഷോ നടത്തുന്ന ആളാണ് ഒന്നാംപ്രതി അംബേദ്കർ. കൊട്ടിയത്ത് നടന്ന ബൈക്ക് സ്റ്റണ്ട് ഷോയിലാണ് പ്രതികൾ പരിചയപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയാണ് ഗുളികകൾ കൈമാറിയത്. അമിത വേഗതയിൽ ബൈക്ക് ഓടിക്കാനുള്ള കഴിവാണ് അംബേദ്കറിനെ ലഹരിമരുന്ന് സംഘത്തിന് പ്രിയങ്കരനാക്കിയത്. കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ച ശേഷം 15 കേസുകളിലായി

15 കിലോ കഞ്ചാവ്, 1200 ലഹരി മരുന്ന് ഗുളികകൾ, 6 വാഹനങ്ങൾ എന്നിവ പിടികൂടിയിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ എൻ. ജി.അജയകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഷാഡോ അംഗങ്ങളായ അരുൺ, അശ്വന്ത്, ഷാജി, അനിൽ കുമാർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.