ഗുരുവായൂർ: സിവിൽ സർവീസിൽ 185-ാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായി മാറി റുമൈസ ഫാത്തിമ. സംസ്ഥാനത്ത് 12-ാം സ്ഥാനക്കാരിയും ജില്ലയിൽ ഒന്നാം സ്ഥാനക്കാരിയുമാണ് ഈ മിടുക്കി റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇന്ത്യൻ ഫോറിൻ സർവീസിനോടാണ് പ്രിയം. ഇന്ദ്രനീലം ബിൽഡേഴ്‌സ് മാനേജിംഗ് പാർട്ണർ ഗുരുവായൂർ കാരക്കാട് പുത്തൻപുരയിൽ ആർ.വി. ലത്തീഫിന്റെയും സക്കീനയുടെയും മകളാണ്. ആദ്യമായാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്.
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മനസിലുദിച്ച മോഹമായിരുന്നു സിവിൽ സർവീസ് എന്നതെന്ന് റുമൈസ പറഞ്ഞു. പത്താം ക്ലാസ് വരെ പാവറട്ടി സർ സെയ്ത് ഇംഗ്ലീഷ് സ്‌കൂളിലും പ്ലസ് ടു ചിറ്റിലപ്പിള്ളി ഐ.ഇ.എസിലുമായിരുന്നു. ചെന്നൈ സ്റ്റെല്ല മാരീസിൽ നിന്ന് ഇക്കണോമിക്‌സ് പ്രധാന വിഷയമായി ഡിഗ്രി നേടി.
ചെന്നൈയിൽ നടന്ന മാതൃക യു.എൻ. അസംബ്ലികളിൽ പങ്കെടുത്ത് തിളങ്ങിയിട്ടുണ്ട്. ഇതിന് പുറമെ സംവാദങ്ങളിലും ക്വിസ് മത്സരങ്ങളിലുമൊക്കെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഈ മിടുക്കി. തിരുവനന്തപുരത്തായിരുന്നു ഐ.എ.എസ് കോച്ചിംഗ്. വിജയത്തിന് പിന്നിലെ പ്രധാന ഘടകം പത്ര വായനയാണെന്നും റുമൈസ പറഞ്ഞു. സഹോദരങ്ങൾ: ഡോ. സാദിയ മാഹിർ, അഡ്വ. മുഹമ്മദ് സിയാദ്.