തൃശൂർ: കശുവണ്ടി പരിപ്പ് സാധാരണക്കാരായ മലയാളികൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുവാനായി മുളപ്പിച്ച കശുവണ്ടിയുമായി കേരള കാർഷിക സർവകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്. പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടി പരിപ്പ് പലപ്പോഴും പ്രാപ്യമാകാറില്ല.
എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാകും. കശുവണ്ടിപരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ സംഭവിക്കുന്നതിനാൽ പോഷകം വിഘടിച്ച് എളുപ്പത്തിലും കൂടുതലായും ലഭ്യമാകും. ഇത് പരിപ്പിന്റെ ദഹനപ്രക്രിയയെ സുഗമമാക്കും. പ്രായമായവർക്കും കഴിക്കാവുന്ന ഉത്തമ പോഷക വിഭവമായി ഇതിനെ കണക്കാക്കാം.
മുളപ്പിച്ച കശുവണ്ടിപരിപ്പിൽ പോഷകങ്ങളായ കാത്സ്യം, അമിനോ അമ്ലം, നിരോക്സീകാരികൾ തുടങ്ങിയവ വളരെ കൂടുതലാണ്. ഇരുമ്പിന്റെ അംശവും ഇതിൽ കൂടുതലാണ്. ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 250 ഗ്രാം കശുവണ്ടി പരിപ്പാണ് കിട്ടുന്നത്. എന്നാൽ ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 500 ഗ്രാം മുളയണ്ടി ലളിതമായി തയ്യാറാക്കാം. ഒരു കിലോ കശുവണ്ടിപരിപ്പിന് ശരാശരി 800 മുതൽ 1,000 രൂപ വില വരുമ്പോൾ അതിന്റെ പകുതി വിലയ്ക്ക് മുളപ്പിച്ച കശുവണ്ടി ലഭ്യമാകും.
മുളപ്പിച്ച കശുവണ്ടി പരിപ്പ് സാലഡ്, മസാലക്കറികൾ, അച്ചാർ എന്നിവയ്ക്ക് ഉപയോഗിക്കാം. മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുന്നതിന് വൃത്തിയുള്ളതും അണുവിമുക്തമായ സാഹചര്യം ഒരുക്കി എടുക്കണം. വിളവെടുത്ത് മുളച്ച പരിപ്പ് ഏറെ നാൾ സൂക്ഷിച്ചു വയ്ക്കാനാവില്ല. ശീതീകരിച്ച അവസ്ഥയിൽ മൂന്നോ നാലോ ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. അണുവിമുക്തമായ മേന്മയേറിയ മുളപ്പിച്ച കശുവണ്ടി ചെലവ് കുറഞ്ഞ രീതിയിൽ ഉത്പാദിപ്പിക്കുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളാൽ സംഭരിച്ചു വയ്ക്കുന്നതിനുമുള്ള സാദ്ധ്യതകൾ കാർഷിക സർവകലാശാല, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രി ഇൻക്യൂബേഷൻ സെന്റർ എന്നിവയുടെ സഹായത്തോടെ പരിശോധിക്കും.