തൃശൂർ: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് കുറയുന്നു. ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്നലെ 3.40ന് അടച്ചു. ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകൾ വഴി ജലം ഒഴുകുന്നില്ല. ഇന്നലെ വൈകീട്ട് നാലിന് 413.80 മീറ്ററാണ് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 29.22 ശതമാനമാണ് ഡാമിലുള്ളത്. തമിഴ്നാട് ഷോളയാർ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഞായറാഴ്ച രാത്രി 9.30ന് 0.30 അടി തുറന്ന് തിങ്കൾ പുലർച്ചെ രണ്ടിന് അടച്ചു. 1081.45 ക്യുസെക്സ് ജലമാണ് കേരള ഷോളയാറിലേക്ക് ഒഴുക്കിയത്. 3293.75 അടിയാണ് തമിഴ്നാട് ഷോളയാറിന്റെ രാവിലെ പത്ത് മണിയിലെ ജലനിരപ്പ്. ഫുൾ റിസർവോയർ ലെവൽ 3295 അടി. കേരള ഷോളയാറിൽ വൈകീട്ട് നാലിന് 2646.70 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 73.02 ശതമാനം വെള്ളമുണ്ട്. 2653 അടിയാണ് ബ്ലൂ അലേർട്ട് ലെവൽ. പൂമല ഡാം മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. പൂമലയുടെ എല്ലാ സ്പിൽവേ ഷട്ടറുകളും 0.5 ഇഞ്ച് തുറന്നിരിക്കുന്നു.
വൈകീട്ട് നാല് മണിയിലെ ജലനിരപ്പ്:
പീച്ചി 74.44 മീറ്റർ. സംഭരണ ശേഷിയുടെ 45.20 ശതമാനം
ചിമ്മിണി 69.71 മീറ്റർ. 68.05 ശതമാനം
വാഴാനി: 55.28 മീറ്റർ. 52.64 ശതമാനം
പൂമല ഡാം: 27.4 അടി (ഫുൾ റിസർവോയർ 29 അടി).
പത്താഴക്കുണ്ട് 10.75 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 14 മീറ്റർ).
അസുരൻകുണ്ട് 7.38 മീറ്റർ (ഫുൾ റിസർവോയർ ലെവൽ 10 മീറ്റർ)
41 ദുരിതാശ്വാസ ക്യാമ്പുകൾ
215 കുടുംബങ്ങൾ
തൃശൂർ: 41 ദുരിതാശ്വാസ ക്യാമ്പുകളിലായി 215 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവയിൽ 215 കുടുംബങ്ങൾ കഴിയുന്നു. 287 സ്ത്രീകൾ, 269 പുരുഷന്മാർ, 170 കുട്ടികൾ ഉൾപ്പെടെ ആകെ 726 പേരാണ് ക്യാമ്പിലുള്ളത്. ഇവരിൽ മുതിർന്ന പൗരന്മാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. അഞ്ച് ക്യാമ്പുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറൻ്റൈനിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കി. നിലവിൽ 35 പേരാണ് ഇവിടെയുള്ളത്.