തൃശൂർ: ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. അഴീക്കോട് പുളിശ്ശേരി വീട്ടിൽ റഷീദിന്റെ ഉടമസ്ഥതയിലുള്ള അറഫ എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ടശേഷം അഴിമുഖത്ത് നിന്നും പത്ത് നോട്ടിക്കൽ മൈൽ അകലെ ബോട്ടിന്റെ എൻജിൻ തകരാറിലായി. ബോട്ട് അപകടത്തിൽപ്പെട്ട വിവരം ഉടമസ്ഥൻ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരിയെ അറിയിച്ചതോടെ റെസ്‌ക്യൂ ബോട്ട് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. സീ റെസ്‌ക്യൂ ഗാർഡുമാരായ അൻസാർ, ഫസൽ, ഷിഹാബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.