തൃശൂർ: കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും സമ്പർക്ക വ്യാപനം രൂക്ഷമാവുകയും ചെയ്ത അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ ഒ.പി ഉൾപ്പെടെ അടച്ചിടും. ആശുപത്രി സന്ദർശിച്ച ശേഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തര സജ്ജീകരണം ഏർപ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നൽകും. ഈ സമയത്തിനുള്ളിൽ നിശ്ചിത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം മറ്റു വിഭാഗങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. സമ്പർക്ക വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതാണ് വ്യാപനം രൂക്ഷമാക്കിയത്. രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വിശദ പരിശോധന നടത്തും. ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് ഉടൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.