വാഴച്ചാലിൽ പാമ്പുപിടിത്ത പരിശീലനപരിപാടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നു
തൃശൂർ: ജനവാസ മേഖലകളിൽ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതസ്ഥലങ്ങളിൽ വിടുന്നതിനുള്ള മാർഗ്ഗരേഖകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും താത്കാലിക ജീവനക്കാർക്കും നൽകുന്ന പരിശീലനത്തിന് തൃശൂർ വാഴച്ചാലിൽ തുടക്കമായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിശീലനം 27ന് അവസാനിക്കും.
പരിശീലനത്തിന്റെ ഭാഗമായി പാമ്പുകളുടെ സംരക്ഷണാർത്ഥം രൂപകല്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ, വനം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് പ്രകാശനം ചെയ്തു. പാമ്പുകളുടെ സംരക്ഷണത്തിനായി സേവനം നടത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് തുടർന്നുള്ള ദിവസങ്ങളിലും വനം വകുപ്പ് പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കി റെസ്‌ക്യുവർ സർട്ടിഫിക്കേഷൻ നേടുന്നവർക്കാണ് പാമ്പുകളെ ജനവാസ മേഖലകളിൽ നിന്നും പിടികൂടി സുരക്ഷിതമായി വിട്ടയക്കാൻ അനുമതി ലഭിക്കുക.
മദ്ധ്യമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര, വാഴച്ചാൽ, മറയൂർ ഡി.എഫ്.ഒമാരായ എസ്.വി. വിനോദ്, നരേന്ദ്രബാബു, മറ്റ് വനം വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.