kanji

തൃശൂർ: സംസ്ഥാന സ്‌കൂൾ പാചക തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് രണ്ട് മാസം. ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിൽ. സ്‌കൂളുകൾ തുറക്കാത്തതിനാൽ ഇവർക്ക് ജോലി നഷ്ടമായിരിക്കുകയാണ്. അദ്ധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് ശമ്പളമടക്കം ലഭിക്കുമ്പോൾ സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാചക തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് സ്‌കൂൾ പാചക തൊഴിലാളി സംഘടന നേതാക്കൾ പറയുന്നു. 2017 മുതൽ ഇവർക്ക് 150 രൂപയുടെ വർദ്ധനവ് പ്രഖ്യാപിക്കുകയും ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി ഒരു വർഷമായിട്ടും കുടിശിക പോലും നൽകിയിട്ടില്ല. മദ്ധ്യവേനലവധി പരിഗണിച്ച് തൊഴിലാളികൾക്ക് ഏപ്രിൽ, മെയ് മാസങ്ങളിൽ രണ്ടായിരം രൂപ നൽകിയെങ്കിലും ജൂൺ, ജൂലായ് മാസങ്ങളിൽ ഇതുവരെ യാതൊരു ആനൂകുല്യങ്ങളും നൽകിയിട്ടില്ല. കുടിശികയായി സംസ്ഥാനത്തെ 20000 ത്തോളം വരുന്ന തൊഴിലാളികളിൽ ഒരോരുത്തർക്കും 35000 രൂപയോളം ലഭിക്കാനുണ്ട്. തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ എല്ലാം തൊഴിലാളികളും തങ്ങളുടെ വീടുകളിൽ ഉപവാസ സമരം നടത്തുമെന്ന് ഭാരാവാഹികൾ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കാളികളാകും. തൃശൂരിൽ കക്കായ് മനുഷ്യാവകാശ സംഘടന ചീഫ് കോഡിനേറ്റർ ശ്രീധരൻ തേറമ്പിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതീകാത്മകമായി ഒറ്റക്കാലിൽ തപസ് അനുഷ്ഠിക്കും.