park1

 338 ഏക്കറിലേക്ക് 500ഓളം പക്ഷിമൃഗാദികൾ

തൃശൂർ: നൂറുവർഷത്തെ ചരിത്രമുള്ള തൃശൂരിലെ മൃഗശാല ഈ വർഷം അവസാനത്തോടെ പൂട്ടുമ്പോൾ പുത്തൂരിൽ തുറക്കുന്നത് വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാല.

ഡിസംബറിൽ അഞ്ഞൂറോളം പക്ഷിമൃഗാദികളെയും പാമ്പുകളെയും പത്തു കിലോമീറ്റർ അകലെയുള്ള പുത്തൂർ വനമേഖലയിലെ സുവോളജിക്കൽ പാർക്കിലെത്തിക്കും. അടുത്ത വർഷം സന്ദർശകരെ അനുവദിക്കും. 30 ലക്ഷംപേർ പ്രതിവർഷം എത്തുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ ട്രക്കിംഗ് നടത്താനും സഫാരി പോകാനും സൗകര്യമൊരുക്കിയേക്കും.

സഞ്ചാരികൾക്ക് നാല് കിലോമീറ്റർ ചുറ്റിക്കറങ്ങി മൃഗങ്ങളെ കാണാം.

സിംഹങ്ങൾക്കും കടുവകൾക്കുമെല്ലാം ഒരേക്കറുള്ള ആവാസസ്ഥലങ്ങളൊരുക്കും. ആറ് മീറ്റർ ആഴമുള്ള കിടങ്ങുകളും വൈദ്യുതവേലിയുമുണ്ടാകും. വ്യൂവിംഗ് ഷെൽട്ടറിലെ ഗ്ളാസിലൂടെ മൃഗങ്ങളെ അടുത്ത് കാണാം.

 രണ്ട് പതിറ്റാണ്ട് നീണ്ട പദ്ധതി

രണ്ട് പതിറ്റാണ്ട് മുമ്പാണ് വിഭാവനം ചെയ്തതത്. 2016-17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വിഹിതത്തോടെയാണ് നടപ്പാക്കുന്നത്. സ്‌പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസാണ് മേൽനോട്ടം വഹിക്കുന്നത്. ഗവ. എൻജി. കോളേജ്, കെ.എഫ്.ആർ.ഐ, വാട്ടർ അതോറിട്ടി, കെ.പി.എച്ച്.സി.സി. എന്നിവയുടെ സഹകരണം.

പാർക്ക്

 വിസ്‌തൃതി- 338 ഏക്കർ വനഭൂമി

 നിർമ്മാണച്ചെലവ്- 360 കോടി

 ആകെ വാസസ്ഥലങ്ങൾ- 23

 136 ഹെക്ടറിൽ 10 ലക്ഷം വൃക്ഷത്തൈകൾ

 നിർമ്മിതികൾ

സൂ ഹോസ്പിറ്റൽ സമുച്ചയം, കിച്ചൺ, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്, സ്റ്റോർ, ഐസൊലോഷൻ ബ്ളോക്ക്

 ആദ്യമെത്തുന്ന മൃഗങ്ങൾ

സാമ്പർ, ബ്ളാക്ക്ബക്ക്, ഹോബ്ഡിയർ, പുള്ളിമാൻ, സിംഹം, പുള്ളിപ്പുലി, വരയൻ പുലി

 എലാൻഡ് അതിഥി

500​​- 600 കിലോ ഭാരമുള്ള ആഫ്രിക്കയിലെ എലാൻഡും അന്തേവാസിയായേക്കും. ഭീമൻ പശുവിന്റെയും മാനിന്റെയും സാദൃശ്യമുള്ള എലാൻഡ് ഇന്ത്യയിലെ മൃഗശാലകളിൽ അപൂർവമാണ്.

 മേഖലകൾക്ക് പേരിട്ടു

കൻഹാ സോൺ, സൈലന്റ് വാലി സോൺ, സുളു ലാൻഡ്, ഷോല സോൺ

'ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ ഈ വർഷം പൂർത്തിയാകുമായിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങളായി 19 വാസസ്ഥലങ്ങളാണ് നിർമ്മിക്കുന്നത് ".

- കെ.എസ്. ദീപ, സ്‌പെഷ്യൽ ഓഫീസർ

തൃശൂർ സുവോളജിക്കൽ പാർക്ക്