തൃശൂർ: കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യാപാരി-തൊഴിലാളി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് നിർദേശം സ്വരൂപിച്ചിരുന്നു.
തുടർനടപടിയായാണ് പച്ചക്കറി മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പരിശോധനയിൽ കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ 950 പേരുടെ പട്ടിക തയാറാക്കി. അവർക്കു പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയാണ് മാർക്കറ്റ് തുറക്കുക. മാർക്കറ്റിലെത്തുന്ന റീട്ടെയിൽ വ്യാപാരികൾക്കും നിയന്ത്രണങ്ങളുണ്ട്. ഏകദേശം നാലായിരത്തിലേറെ റീട്ടെയിൽ വ്യാപാരികൾ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും ശക്തൻ മാർക്കറ്റിൽ എത്തുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരു സമയം 100 പേരെ വീതമേ പ്രവേശിപ്പിക്കൂ. ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണ് തുറക്കുക. ഇവിടുത്തെ സ്ഥിഗതികൾ വിലയിരുത്തിയതിനു ശേഷം മറ്റ് മാർക്കറ്റുകൾ തുറക്കുന്ന കാര്യം ആലോചിക്കും. സുരക്ഷാനിർദ്ദേശം പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.
നടപടികൾ ഇവ
കടകൾക്ക് ഒറ്റ-ഇരട്ട അക്ക നമ്പർ
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ഉള്ള കടകൾ
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇരട്ട അക്കമുള്ള കടകൾ
ഒറ്റ ഇരട്ട അക്കങ്ങൾ ഉള്ളവരുടെ തിരിച്ചറിയൽ കാർഡിനും വ്യത്യസ്ത നിറം
മാർക്കറ്റിലേക്ക് ഒരു എൻട്രി
ഞായറാഴ്ച അവധി
മാർക്കറ്റിലെ 250 ചുമട്ട് തൊഴിലാളികൾക്ക് രണ്ട് ടേൺ ആയി തൊഴിൽ സമയം
സുരക്ഷാ ക്രമീകരണത്തിന് എ. സി. പി വി. കെ രാജുവിന്റെ നേതൃത്വത്തിൽ ഒരു സർക്കിൾ ഇൻസ്‌പെക്ടർ, രണ്ടു സബ് ഇൻസ്‌പെക്ടർമാർ, 20 സിവിൽ പൊലീസ് ഓഫീസർമാർ, പത്ത് വളണ്ടിയർമാർ
ഒരു കടയിൽ മൂന്നു പേർ മാത്രം
പച്ചക്കറി കയറ്റാൻ വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും
ഡ്രൈവർമാർക്ക് കുളിക്കാനുള്ള സൗകര്യം
പ്രത്യേക ടോക്കൺ സംവിധാനം
ടോക്കൺ വാങ്ങിയവർ പിന്നെ വണ്ടി വിട്ടിറങ്ങാൻ പാടില്ല
കായക്കുലകളുടെ വിപണനത്തിന് പ്രത്യേകം ഇടം