മാള: പ്രളയ ഭീതിക്കിടയിൽ കൊവിഡും ഭീഷണിയായപ്പോൾ കർഷകർക്ക് ഓണത്തിനുള്ള കൃഷിയില്ലാതായി. സ്ഥിരമായി ഓണത്തിന് വ്യാപകമായി കൃഷി ചെയ്തിരുന്ന മാള മേഖലയിലെ പ്രധാന കർഷകരിലേറെയും വിപണിയിൽ കാഴ്ചക്കാരായി മാറി.
ഓണമായതോടെ ആശങ്കകളൊഴിഞ്ഞ് പച്ചക്കറികൾക്കെല്ലാം മികച്ച വിലയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയവും വെള്ളപ്പൊക്കവുമായി ഈ മേഖലയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഈ വർഷം സർക്കാരും കാലാവസ്ഥാ മുന്നറിയിപ്പായി പ്രളയ സമാനമായ അവസ്ഥ പ്രവചിച്ചിരുന്നു.
അത്തരം ജാഗ്രതാ മുന്നറിയിപ്പുകളും കൂടി അറിഞ്ഞതോടെ കർഷകർ ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്ന് പിന്മാറി. കൂടാതെ നിരവധി ഇടങ്ങൾ കണ്ടെയ്‌ൻമെന്റ് മേഖല കൂടിയായപ്പോൾ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. എന്നിരുന്നാലും പതിവ് കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തുന്നുണ്ട്.
മാള മേഖലയിലെ കർഷകർക്ക് ഇത് തുടർച്ചയായ മൂന്നാം വർഷമാണ് വറുതിയുടെ ഓണം വന്നിരിക്കുന്നത്. പ്രളയ ഭീതി ഒഴിഞ്ഞതോടെ ചില കർഷകർ വീണ്ടും കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ്. വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണത്തെ കൃഷിയിറക്കലിന്റെ കാലമാക്കി മാറ്റിയിരിക്കുകയാണ് ഇവർ.
കഴിഞ്ഞ വർഷങ്ങളിൽ ഓണ വിപണി ലക്ഷ്യമിട്ട് വ്യാപകമായി കൃഷിയിറക്കിയ താഴ്ന്ന സ്ഥലങ്ങളെല്ലാം ഇപ്പോൾ തരിശായി കിടക്കുകയാണ്. ഇതോടെ ഓണത്തിന് കർഷകർ വിളവെടുപ്പില്ലാതെ പ്രതിസന്ധിയിലായി. നേന്ത്രക്കായ ഏതാനും ദിവസം മുമ്പ് 25 രൂപ മാത്രമുണ്ടായിരുന്നത് ഓണം അടുത്തപ്പോൾ 55 മുതൽ 60 വരെയെത്തി.