sukhesh-mohan
സുഖേഷ് മോഹൻ

മാള: കഥ പറയുന്ന പാട്ടുകളുമായി ഓണക്കളിപ്പാട്ടെഴുത്തുകാരൻ സുഖേഷ് മോഹൻ ഇനിയൊരു നല്ലോണത്തിനായി കാത്തിരിക്കുന്നു. നാടൻ പാട്ടുകളുമായി കൈകൊട്ടി താളത്തിനനുസരിച്ച്‌ ചുവട്‌ വയ്ക്കുന്ന ഓണക്കളി ഇന്ന് അന്യമായിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് ചിട്ടയായി പുരാണ കഥകൾ പാട്ടിലൂടെ അവതരിപ്പിച്ച് ഓണക്കളി ഓണക്കാലത്തെ പ്രധാന കലാപരിപാടിയായി കണ്ടിരുന്ന സംഘം മൂന്ന് വർഷമായി അണിയറയിൽ മാത്രമാണ്.

ഓണത്തിന് മാസങ്ങൾ മുമ്പേ പുതിയ പാട്ടുകളെഴുതി ചിട്ടപ്പെടുത്തി പരിശീലനം നേടിയാണ് ഈ ഓണക്കളി അവതരിപ്പിച്ചിരുന്നത്. പല സ്ഥലങ്ങളിലും നിരവധി ടീമുകൾ ഓണക്കളി മത്സരത്തിൽ ഏർപ്പെടുന്നതും ഓണക്കാലത്തെ സവിശേഷതയാണ്. ഓണപ്പാട്ട് നാടൻ പാട്ടുകളുമായി സാമ്യമുള്ളതാണ്. ജില്ലയിൽ 12 ഓണക്കളി ടീമുകളാണ് വർഷങ്ങളായി രംഗത്തുള്ളത്. ഇതിൽ പല ടീമുകൾക്കും പാട്ടെഴുതി നൽകുന്നത് പൂപ്പത്തി സ്വദേശിയായ തറയിൽ സുഖേഷ് മോഹനാണ്. കഴിഞ്ഞ ഏഴ് വർഷമായി ഓണക്കളികൾക്കായി 150 ൽ അധികം പാട്ടുകളാണ് സുഖേഷ് എഴുതിയത്. ചിന്തു പാട്ട് കൂടാതെ നാടൻ പാട്ടെഴുത്തിൽ നിന്നാണ് സുഖേഷ് ഓണക്കളി പാട്ടുകാരനായ വിനോദ് നെല്ലായിക്കായി എഴുതിത്തുടങ്ങിയത്.

ഓണക്കളിപ്പാട്ടിന്റെ സംഗീതം നിർവഹിക്കുന്ന വിനോദ് പാട്ടുകാരൻ കൂടിയാണ്. രാമായണം മനഃപാഠമാക്കിയാണ് സുഖേഷ് ഓണക്കളി പാട്ടിന്റെ വരികൾ എഴുതുന്നത്. ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന രമണൻ, ഐഷ തുടങ്ങിയ സാമൂഹ്യ കഥകളും ഓണക്കളിക്ക് വിഷയമായിരുന്നു. കൊട്ടിപ്പാടുന്ന നിരവധി പാട്ടുകളും 42 കാരനായ സുഖേഷ് എഴുതിയിട്ടുണ്ട്. കാളകളിപ്പാട്ടിൽ സുഖേഷ് മോഹൻ എഴുതി വിനോദ് നെല്ലായി സംഗീതവും ആലാപനവും നിർവ്വഹിച്ച 'കൊടുങ്ങല്ലൂർ കാവിലിന്നാട് കണ്ണകിയാട്' എന്ന പാട്ട് യൂട്യൂബിൽ വൈറലാണ്. തൃശൂർ ജില്ല കൂടാതെ വടക്കൻ പറവൂർ, ഞാറയ്ക്കൽ തുടങ്ങിയ മേഖലകളിലും ഓണക്കളി ഇന്നും സജീവമാണ്. ഓരോ ഓണക്കളി ടീമിലും 40 മുതൽ 65 വരെ അംഗങ്ങൾ ഉണ്ടായിരിക്കും. ഒരേ രീതിയിലുള്ള വേഷം ധരിച്ച് കൈകൾ ഉയർത്തിയും താഴ്ത്തിയും ചരിഞ്ഞും മറഞ്ഞും ചടുലമായി ചുവടുവച്ച് കഥയുള്ള പാട്ടുകളുമായി ഓണക്കളി ഇന്നും മധുരമുള്ള ഓർമ്മകളുടെ വസന്തകാലമാണ് സമ്മാനിക്കുന്നത്.

......

ചിന്തുപാട്ടെഴുത്തിൽ നിന്നാണ് ഓണപ്പാട്ടിലേക്ക് വന്നത്. മൂന്ന് വർഷമായി ഓണക്കളിക്ക് വേദികളില്ലാത്ത അവസ്ഥയാണ്. ജാതിമത വ്യത്യാസമില്ലാതെ ഓണക്കളിയെ ഇഷ്ടപ്പെട്ട് ആസ്വദിക്കുന്നുണ്ടെങ്കിലും ഈ രംഗത്തെ കലാകാരന്മാരിൽ ഏറെയും പിന്നാക്ക വിഭാഗങ്ങളാണ്

സുഖേഷ് മോഹൻ

ഓണക്കളി പാട്ടെഴുത്തുകാരൻ