gvr

ഗുരുവായൂർ: ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിവസം മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിക്കാൻ തീരുമാനിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി കൂടിയാലോചിച്ച ശേഷമാണ് ഭക്തർക്ക് ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്.

ഒരു ദിവസം ആയിരം പേർക്കാണ് ദർശനം അനുവദിക്കുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിംഗ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കൊടിമരത്തിന് സമീപത്തെ വലിയബലിക്കല്ലിനടുത്ത് നിന്ന് ദർശനം നടത്താം. ദർശനത്തിന് ശേഷം ചുറ്റമ്പലം പ്രദക്ഷിണം വെച്ച് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള വാതിൽ വഴി പുറത്തേയ്ക്ക് കടക്കുന്ന രീതിയിലാണ് ദർശനസൗകര്യം ക്രമീകരിക്കുക.

ക്ഷേത്രത്തിനകത്ത് ഒരു സമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്തവിധത്തിലാകും ക്രമീകരണം. ക്ഷേത്ര ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ഇന്നു മുതൽ ആരംഭിക്കും. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 60 ആക്കി ഉയർത്താനും തീരുമാനിച്ചു. നിലവിൽ 50 വിവാഹം നടത്തുന്നതിനാണ് അനുമതി. ക്ഷേത്രത്തിൽ വാഹനപൂജ ഇന്ന് മുതൽ പുനരാരംഭിക്കുന്നതിനും തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ. അജിത്, ഇ.പി.ആർ വേശാല, കെ.വി ഷാജി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ പങ്കെടുത്തു.