03

ശ്രീകാര്യം: പാങ്ങപ്പാറ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂർ കിടത്തി ചികിത്സയ്ക്കുള്ള ഉത്തരവ് ഇറങ്ങി ഒരുവർഷം കഴിഞ്ഞിട്ടും സംഗതി ഇതുവരെ യാഥാർത്ഥ്യമായില്ല. 2015ൽ കോടികൾ മുടക്കി ഇതിനായി കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിരുന്നു. നിലവിലെ സംവിധാനത്തിൽ ആശുപത്രി പ്രവർത്തിക്കുന്നത് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമില്ലാതെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉപകേന്ദ്രമായ പാങ്ങപ്പാറ ആരോഗ്യ കേന്ദ്രത്തിന്റെ ചുമതല മെഡിക്കൽ കോളേജിലെ ജീവനക്കാർക്കാണ്. താലൂക്ക് ആശുപത്രിയാക്കി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബഹുനില ആശുപത്രി മന്ദിരം നിർമ്മിച്ചത്. ഇതിന്റെ ഭാഗമായി നിലവിലെ ഏതാനും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ഒ.പി വിഭാഗവും ആന്ന് നിർമ്മിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം സ്ഥിരമായി ലഭിച്ചതോടെ രോഗികളുടെ എണ്ണവും വർദ്ധിച്ചു.


താഴുവീണ പ്രതീക്ഷകൾ

പുതിയ മൂന്നു നില കെട്ടിടം ഉണ്ടെങ്കിലും ആസ്ബസ്റ്റോസ് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഒ.പി ബ്ലോക്കിനും ക്വാർട്ടേഴ്‌സിനും മാത്രമാണ് കോൺക്രീറ്റ് കെട്ടിടങ്ങളുള്ളത്. കൂടാതെ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ നിന്ന് എത്തിച്ച ഐ.സി.യൂണിറ്റുകളും കിടക്കകളും നിരവധി ആശുപത്രി ഉപകരണങ്ങളും കിടത്തിചികിത്സയ്ക്ക് ഏറെ പ്രയോജനകരമാണ്.

തീരുമാനമായിട്ടും..

 ടെക്നോപാർക്ക് അടക്കം ഐ.ടി മേഖല ഉൾപ്പെടുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്.

 24 മണിക്കൂറും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായതെങ്കിലും ഇതുവരെ നടന്നില്ല.

 ഒരു ഹെഡ് നഴ്‌സ്, 4 സ്റ്റാഫ് നഴ്‌സ്, 2 ലാബ് ടെക്‌നീഷ്യൻ, ഓരോ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ, ക്ലാർക്ക് തുടങ്ങിയ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവും ഇറങ്ങി

 കഴക്കൂട്ടം നിവാസികളുടെ ഏറെ നാളത്തെ പ്രതീക്ഷയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.

''

പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തെ സ്പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരു കെട്ടിടം പണിതതല്ലാതെ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ആധുനിക സൗകര്യങ്ങളും മെഡിക്കൽ ഉപകരണങ്ങളും മറ്റ് അടിസ്ഥാന വികസനത്തിനുമായി തയ്യാറാക്കിയ പദ്ധതി ഉടൻ നടപ്പിലാക്കും - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

''

താലൂക്ക് ആശുപത്രിയാക്കി മാറ്റാനാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബഹുനില മന്ദിരം നിർമ്മാണം തുടങ്ങി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. തുടർന്ന് അധികാരത്തിലെത്തിയ ഇടതുസർക്കാരും മന്ത്രിയുമായ സ്ഥലം എം.എൽ.എ.യും ആശുപത്രിയെ തകർക്കാനാണ് നോക്കുന്നത്. തന്റെ കാലത്ത് പണികൾ പൂർത്തിയായ പലപദ്ധതികളും ഉപേക്ഷിക്കാനാണ് ഇപ്പോഴത്തെ ജനപ്രതിനിധി ശ്രമിക്കുന്നത്. പാങ്ങപ്പാറയെ കൂടാതെ, നിർമ്മാണം പൂർത്തിയായ ആനയറ ബസ് ഡിപ്പോയും ഈ രീതിയിൽ തകർക്കപ്പെട്ട പദ്ധതിയാണ്.

-അഡ്വ. എം.എ.വാഹിദ് , കഴക്കൂട്ടം മുൻ എം.എൽ.എ

''

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ആശുപത്രിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കമാണ് ദിനംപ്രതി നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി മാറുമായിരുന്ന പാങ്ങപ്പാറ ആശുപത്രിക്ക് വിനയാകുന്നത്. ജീവനക്കാരുടെ നിയമനവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി ആശുപത്രി ഉടൻ തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണം.

- ആർ .എസ് .രാജീവ് ,ബി.ജെ.പി.കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്

''

മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ആധുനിക സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാൻ ആവശ്യമായ പദ്ധതികൾ മന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. എന്നാൽ പദ്ധതി നടത്തിപ്പിലെ കാലതാമസം ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉളവാക്കിയിട്ടുണ്ട്. ആശുപത്രിയുടെ വികസനത്തിന് രാഷ്ടിയത്തിനതീതമായ സമീപനമാണ് വേണ്ടത്.

- എസ്. മനോഹൻ, ജനറൽ സെക്രട്ടറി, കഴക്കൂട്ടം ജനകീയ വികസന സമിതി