തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് സി.പി.എം നിയമസഹായം നൽകുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകർ എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഒ.രാജഗോപാൽ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് പ്രതികളുടെ സി.പി.എം ബന്ധമുള്ള അഭിഭാഷകർ വാദിക്കുന്നത്. സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കേരള പൊലീസിന്റെ തീരുമാനം ദുരൂഹമാണ്. തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ് കോൺഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വർണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ നിന്നൊരു സർസംഘചാലകിനെ ഞങ്ങൾക്ക് വേണ്ട. രമേശ് ചെന്നിത്തലയുടെ വിജിലൻസ് കേസുകൾ അട്ടിമറിച്ചത് സി.പി.എമ്മിന്റെ സർക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണ്.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ദുബായിൽ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. എങ്ങനെയാണ് മകന്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡി.എൻ.എ കേസ് ഒതുക്കിയത്. ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് കോടിയേരി മറുപടി പറയണം.
രാഷ്ട്രീയ ധാർമ്മികതയും സദാചാരവും പ്രസംഗിക്കാൻ ഒരു സി.പി.എം നേതാവിനും യോഗ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.