congress

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് എം.പിമാർ, എം.എൽ.എ.മാർ,​ ചെയർമാൻമാർ, കൺവീനർമാർ, ഡി.സി.സി. പ്രസിഡന്റുമാർ, നേതാക്കൾ എന്നിവർ നേതൃത്വം നൽകുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം നാളെ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നേതാക്കൾ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സത്യാഗ്രഹം നടത്തുക. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് സൂമിലൂടെ ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് സമാപനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹമിരിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്തെ പുതുപ്പള്ളി ഹൗസിലും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്തെ വസതിയിലും, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ കോഴിക്കോട്ടെ വസതിയിലും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴയിലെ വസതിയിലും ആർ.എസ്.പി.നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊല്ലത്തെ വസതിയിലും കേരള കോൺഗ്രസ്- ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എം.എൽ.എ. പിറവത്തെ എം.എൽ.എ. ഓഫീസിലും സി.എം.പി.നേതാവ് സി.പി.ജോൺ പട്ടത്തെ സി.എം.പി. ഓഫീസിലും ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ കൊല്ലത്തെ രാമൻകുളങ്ങര വസതിയിലും ജനതാദൾ നേതാവ് ജോൺ ജോൺ പാലക്കാട്ടെ വസതിയിലും സത്യാഗ്രഹമിരിക്കും.
മറ്റ് നേതാക്കൾ അവരവരുടെ ഓഫീസുകളിലോ വീടുകളിലോ സത്യാഗ്രഹമിരിക്കുമെന്നും കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.