മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞുനിന്ന താരമായിരുന്നു ചിത്ര. ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും താരം മനസ് തുറന്നിരിക്കുകയാണ്.
"അമ്മയുടെ മരണത്തിന് ശേഷം അച്ഛന്റെ കാർക്കശ്യം ഒന്നുകൂടി വർദ്ധിച്ചു... ലൊക്കേഷനിൽ വച്ച് ആരുമായും സംസാരിക്കാൻ പാടില്ല. ഷൂട്ടിംഗ് തീർന്നാൽ നേരെ മുറിയിലെത്തണം. ലൊക്കേഷനിൽ ആരുമായും യാതൊരു കോൺടാക്ടും പാടില്ല. അച്ഛന്റെ നിബന്ധനകൾ എന്നെ ശ്വാസം മുട്ടിച്ചു. ശരിക്കും തടവറയിലടച്ച രാജകുമാരിയുടെ അവസ്ഥ. അമ്മയില്ലാതെ വളരുന്ന മൂന്ന് പെൺകുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയായിരിക്കും അച്ഛനെ അക്കാലം ഭരിച്ചിരുന്നത്. നടിയായതിനോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കൾക്കും താല്പര്യം ഇല്ലായിരുന്നു. മാത്രവുമല്ല അത്യാവശ്യം പേരും പ്രശസ്തിയുമുള്ള എന്റെ ജീവിതത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ അത് വലിയ വാർത്തയാകും. അതോടെ ചേച്ചിയുടെയും അനിയത്തിയുടെയും ഭാവിജീവിതവും അവതാളത്തിലാകും..." ഇതെല്ലാമായിരിക്കണം അച്ഛൻ ചിന്തിച്ചിട്ടുണ്ടാവുകയെന്നും ചിത്ര പറയുന്നു. സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. അതിനു കാരണം ചില കുടുംബ പ്രശ്നങ്ങളാണെന്നു താരം തുറന്നു പറയുന്നു. ആ സമയത്താണ് അച്ഛന്റെ വൃക്കകൾ പ്രവർത്തനരഹിതമായത്. രോഗം മൂർച്ഛിക്കുന്നതിനിടെ മകൾ ഒറ്റയ്ക്കാകരുതെന്ന് കരുതി എത്രയും വേഗം ചിത്രയുടെ വിവാഹം നടത്തി. ചിത്രയുടെ അമ്മ നേരത്തെ മരിച്ചു. അമ്മ മരിക്കുന്ന സമയത്ത് സംവിധായകൻ ശശികുമാറിന്റെ രാജവാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ചിത്ര. അമ്മയുടെ മരണസമയത്ത് തനിക്ക് അമ്മയ്‌ക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞില്ലെന്നും അതുപോലെ തന്റെ അസാന്നിദ്ധ്യത്തിൽ അച്ഛൻ യാത്രയാകരുതെന്നും വാശിയുണ്ടായിരുന്നതുകൊണ്ട് സിനിമ ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിച്ച് ഒപ്പമുണ്ടായിരുന്നുവെന്നും ചിത്ര പറഞ്ഞു. സിനിമ ഉപേക്ഷിച്ച് നിൽക്കുന്ന സമയത്തായിരുന്നു ബിസിനസുകാരനായ വിജയരാഘവനുമായി ചിത്രയുടെ വിവാഹം നടക്കുന്നത്. വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റെതായിരുന്നുവെന്നും ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ലെന്ന് കരുതി പല നല്ല ഓഫറുകളും വേണ്ടെന്നു വച്ചതായും ചിത്ര വെളിപ്പെടുത്തി.
എന്നാൽ 'എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണെന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല' എന്നും പറഞ്ഞു ഭർത്താവ് നൽകിയ ധൈര്യത്തിലാണ് കല്യാണശേഷം താൻ മഴവില്ല്, സൂത്രധാരൻ എന്നീ രണ്ടു ചിത്രങ്ങൾ ചെയ്തതെന്നും ചിത്ര പറയുന്നു. ഇനി അവസരങ്ങൾ ലഭിച്ചാൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ചിത്ര വ്യക്തമാക്കുന്നു.
"സീമചേച്ചിയും ഉർവശിയും ശോഭനയും ഉണ്ണിമേരി ചേച്ചിയുമെല്ലാം ഒരുമിച്ച് ചീട്ടുകളിക്കുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ കാണുമ്പോൾ എന്റെ സങ്കടം വർദ്ധിക്കും."
- ചിത്ര