ആറ്റിങ്ങൽ: വ്യാഴാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അവനവഞ്ചേരി ദേവസ്വംവിള കോളനിയിലെ വീടിന്റെ മേൽക്കൂര ഇളകിമാറി വൈദ്യുതി ലൈനിൽ പതിച്ചു. 80 കാരിയായ ഭാരതിയുടെ വീടിന്റെ മേൽകൂരയാണ് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ പറന്നുപോയത്. സമീപത്തെ വൈദ്യുതി കമ്പിയിലേക്ക് മേൽക്കൂര പതിച്ചത് പരിഭ്രാന്തി പരത്തി. പരിസരത്ത് ആളുകളില്ലായിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞ് വാർഡ് കൗൺസിലറും ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങളും നഗരസഭാ ചെയർമാൻ എം. പ്രദീപും, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവും സ്ഥലത്തെത്തി. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം താത്കാലികമായി വിഛേദിച്ചാണ് അപകടം ഒഴിവാക്കിയത്..
അവിവാഹിതയായ ഭാരതി നഗരസഭയുടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്‌താവാണ്. പുതിയ വീടിനായുള്ള അവസാന ഘട്ട നടപടിക്രമങ്ങൾ പൂർത്തിയാകാനിരിക്കെയാണ് താമസിച്ചിരുന്ന വീടിന് കേടുപാടുകൾ സംഭവിച്ചത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ വില്ലേജ് ഓഫീസർക്ക് കത്ത് നൽകി. താത്കാലികമായി മേൽക്കൂര നിർമ്മിക്കുന്നതിനുള്ള നടപടികൾ വാർഡ് ദുരന്ത നിവാരണ കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടക്കുമെന്ന് ചെയർമാൻ പറഞ്ഞു.
കൗൺസിലർമാരായ ഗീതാകുമാരി, ടി.ആർ. കോമളകുമാരി, ദുരന്തനിവാരണ കമ്മിറ്റി രക്ഷാധികാരികളായ ആർ.എസ്. അനൂപ്, സജി കല്ലിംഗൽ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.