raveena

ബോളിവുഡിലെ 'വൃത്തികെട്ട' രാഷ്ട്രീയത്തിനെതിരെ നടി രവീണ ടണ്ടനും. സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ചാണ് രവീണ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയിൽ ഗോഡ്ഫാദറില്ല, നായകന്മാർക്കൊപ്പം കിടന്നു കൊടുക്കാൻ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും താൻ അഹങ്കാരി ആയെന്ന് നടി പറയുന്നു.

"സിനിമയിൽ ഗോഡ്ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്പിലെ അംഗവുമല്ലായിരുന്നു. അതിനാൽ എന്നെ പ്രമോട്ട് ചെയ്യാൻ നായകൻമാരും ഇല്ലായിരുന്നു. അവസരങ്ങൾക്ക് വേണ്ടി നായകൻമാർക്കൊപ്പം കിടന്നു കൊടുക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ വിസമ്മതിച്ചിരുന്നു. അതോടെ ഞാൻ വലിയ അഹങ്കാരിയായി. നായകൻമാർ ചിരിക്കാൻ പറയുമ്പോൾ ചിരിക്കാനും ഇരിക്കാൻ പറയുമ്പോൾ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല" എന്നാണ് രവീണയുടെ വാക്കുകൾ.

നായകൻമാരാലും അവരുടെ കാമുകിമാരാലും ചിലർ ഒഴിവാക്കപ്പെടും. കരിയർ നശിപ്പിക്കാനായി നുണകൾ നിറഞ്ഞ വാർത്തകൾ അവർക്കെതിരെ നിരന്തരം നൽകും. ചിലർ എല്ലാം അതിജീവിച്ച് മുന്നേറും, മറ്റു ചിലർക്ക് കഴിയില്ല. സത്യം തുറന്നു പറയുമ്പോൾ പലപ്പോഴും നുണയാണെന്ന് മുദ്ര കുത്തപ്പെടും, തകർക്കാനുള്ള ശ്രമങ്ങളും നടത്തും. എന്നാൽ, താൻ പോരാടി കരിയർ തിരിച്ചു പിടിക്കുകയായിരുന്നെന്നും രവീണ പറഞ്ഞു. വനിത മാദ്ധ്യമപ്രവർത്തകർ പോലും അന്നൊന്നും തനിക്ക് പിന്തുണയുമായി എത്തിയില്ല. പ്രശസ്ത പുരുഷതാരങ്ങൾക്കൊപ്പം നിൽക്കാനാണ് അവർ ആഗ്രഹിച്ചതെന്നും അവർ തന്നെയാണ് ഇന്നും സ്ത്രീപക്ഷ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണെന്നും

രവീണ പരിഹസിച്ചു.