
കഴക്കൂട്ടം: പരിശോധന ഫലം വരുന്നതിനു മുമ്പ് മൃതദേഹം വിട്ടു നൽകുകയും ശവസംസ്കാരം കഴിഞ്ഞ് ഫലം പോസിറ്റീവാവുകയും ചെയ്തതോടെ കരിച്ചാറ നിവാസികൾ ആശങ്കയിലായി. കണിയാപുരം കരിച്ചാറ കുന്നിൽ വീട്ടിൽ മരണമടഞ്ഞ തങ്കപ്പന്റെ ഭാര്യ വിജയമ്മയുടെ (55) പരിശോധനാ ഫലമാണ് പോസിറ്റീവായത്. കഴിഞ്ഞ മാസം 21ന് ശ്വാസതടസത്തെ തുടർന്നാണ് വിജയമ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഈ മാസം 5 ന് മരിച്ചതിനെ തുടർന്ന് പിറ്റേന്ന് മൃതദേഹം വീട്ടുവളപ്പിൽ അടക്കി. ആദ്യത്തെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവായി. ഫലം വരുന്നതിന് മുൻപ് ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം കൊവിഡ് പ്രാട്ടോക്കോൾ പാലിക്കാതെയാണ് സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തിരുന്നു. സംഭവം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കുണ്ടായ ഗുരുതര പിഴവാണെന്ന് ആരോപണമുണ്ട്. വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി കൊടുക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം സന്ദർശിച്ചവരുടെയും സംസ്കാര ചടങ്ങിൽ പങ്കെടുത്തവരുടെയും ലിസ്റ്റ് മംഗലപുരം പൊലീസ് തയ്യാറാക്കി വരുന്നു. മക്കൾ: ഹിമ,ഹിമേഷ്.