dronar

വാരവിശേഷം...

- മാദ്ധ്യമ സിൻഡിക്കേറ്റുകൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നെല്ലാം സസൂക്ഷ്മം നിരീക്ഷിക്കാൻ പിണറായി സഖാവ് എ.കെ.ജി സെന്റർ മുതൽ സെക്രട്ടേറിയറ്റ് വരെ പല വിധ സജ്ജീകരണങ്ങൾ ചെയ്തുവച്ചിട്ടുണ്ട്. മാദ്ധ്യമ സിൻഡിക്കേറ്റിന്റെ വേലകളും വേലത്തരങ്ങളും അധികമാർക്കും കണ്ടുപിടിക്കാൻ കഴിയുന്നതല്ല. അത് കണ്ടുപിടിക്കാൻ പ്രത്യേകതരം യന്ത്രം ആവശ്യമുണ്ട്. ഈ യന്ത്രം പ്രവർത്തിപ്പിച്ചാൽ സിൻഡിക്കേറ്റിന്റെ അതിസൂക്ഷ്മചലനങ്ങൾ പോലും അതിവിദഗ്ദ്ധമായി കണ്ടുപിടിക്കാമെന്ന് കിം ജോങ് ഉന്നും ഡൊണാൾഡ് ട്രംപും മറ്റും പലരോടും അടക്കം പറഞ്ഞിട്ടുണ്ട്. ഈ രണ്ട് കൂട്ടരുടെയും കൈവശം മേല്പറഞ്ഞ യന്ത്രസാമഗ്രി ഉണ്ടോ എന്ന് തീർച്ചയില്ലെങ്കിലും പിണറായി സഖാവിന്റെ കൈവശം അതുണ്ടെന്നത് അധികമാരും അറിയാത്ത രഹസ്യമാണ്. ലോകത്ത് ഒരുപക്ഷേ പിണറായി സഖാവിന് മാത്രമേ ഈ യന്ത്രം കൈവശമുള്ളൂ എന്ന് വാദിക്കുന്നവരും ഉണ്ട്. എ.കെ.ജി സെന്റർ തൊട്ട് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് വരെയായി ക്രമീകരിച്ചുവച്ചിട്ടുള്ള സംവിധാനങ്ങൾ വഴി മാദ്ധ്യമ സിൻഡിക്കേറ്റുകളുടെ ഓരോ നീക്കങ്ങളെയും ഫോളോ ചെയ്യുകയും അതനുസരിച്ച് കൈയിലെ അപൂർവ്വ യന്ത്രത്തിന്റെ സഹായത്താൽ വിശകലനം ചെയ്യുകയും ചെയ്യുകയെന്നത് സഖാവിന്റെ വർഷങ്ങളായുള്ള ശീലമാണ്.

അങ്ങനെ കണ്ടെത്തിയിട്ടുള്ള പല ഞെട്ടിക്കുന്ന വിവരങ്ങളും അന്താരാഷ്ട്ര ജേർണലുകൾക്ക് പോലും പ്രസിദ്ധീകരണത്തിന് നൽകാതെ സഖാവ് തന്നെ ചൂടപ്പം പോലെ പുറത്തുവിട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ കേട്ട പലരും സിൻഡിക്കേറ്റെന്ന വാക്കുച്ചരിച്ച് കേട്ടാൽ പോലും മോഹാലസ്യപ്പെട്ട് വീണുപോകുന്നതായാണ് അനുഭവം. ഉദാഹരണത്തിന് മാദ്ധ്യമ സിൻഡിക്കേറ്റുകളുടെ ഒരു പ്രധാന പരിപാടിയെന്നത് വാർത്തകളെ വളച്ചൊടിക്കലാണ്. വാർത്തയെ വളച്ചൊടിക്കുന്നു, വളച്ചൊടിക്കുന്നു എന്ന് ചെന്നിത്തല ഗാന്ധിയടക്കം പലപ്പോഴും പറയാറുണ്ടെങ്കിലും അതിനൊരു ആധികാരികതയുടെ പിൻബലമുണ്ടാവാറില്ല. എന്നാൽ, വളച്ചൊടിക്കുമ്പോഴുണ്ടാകുന്ന 'ഗ്ർർർ...' എന്ന പ്രത്യേകതരം ശബ്ദത്തിന്റെ തരംഗദൈർഘ്യം രേഖപ്പെടുത്തിക്കൊണ്ട് ഏതളവ് വരെ വളച്ചൊടിച്ചിട്ടുണ്ട് എന്ന് കിറുകൃത്യമായി രേഖപ്പെടുത്തി വയ്ക്കാൻ പിണറായി സഖാവിന്റെ കൈവശമുള്ള യന്ത്രത്തിന് സാധിക്കും. ഇതൊക്കെ തീരെ ചെറിയ ജോലിയായത് കൊണ്ട് സഖാവ് ഇത്തരം ജോലികൾ യന്ത്രത്തെ ഏല്പിക്കാറില്ലെങ്കിലും.

സഖാവ് യന്ത്രസഹായത്താൽ കണ്ടെത്തിയ മറ്റ് പലതും ഞെട്ടിക്കുന്ന സംഗതികളാണ്. മാദ്ധ്യമ സിൻഡിക്കേറ്റുകളുടെ ഭീകരരൂപം അവ പ്രകടമാക്കിത്തരുന്നുണ്ട്. ഉദാഹരണത്തിന് ഈയ്യിടെയായി സിൻഡിക്കേറ്റ് ചെയ്യുന്ന ഒരു ഗുരുതരമായ കൃത്യമെന്നത് നാടിന്റെ പൊതുവായ ബോധത്തെ മാറ്റിമറിക്കലാണത്രെ. നാടോടുമ്പോൾ ആരായാലും നടുവേ ഓടണമെന്ന് പറയാറുണ്ട്. എന്നാൽ നാടോടുമ്പോൾ നടുവേ ഓടാതിരിക്കുക മാത്രമല്ല, ഓടുന്ന നാടിനെ മറ്റൊരു ദിശയിലേക്ക് ഗതിമാറ്റി വിടുകയുമാണ് സിൻഡിക്കേറ്റുകളുടെ പരിപാടി. പ്രത്യേക ഉപജാപക വൃന്ദത്തിന്റെ വക്താക്കളാകുന്ന പ്രവണതയും മാദ്ധ്യമ സിൻഡിക്കേറ്റുകളിൽ കൂടി വരുന്നതായി യന്ത്രം കാട്ടിക്കൊടുക്കുകയുണ്ടായി. സിൻഡിക്കേറ്റുകളെ സംബന്ധിച്ചിടത്തോളം അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണ്.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ എന്തൊക്കെയോ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. കേസന്വേഷിക്കാൻ എൻ.ഐ.എയെ ന.മോ.ജി വിട്ടുകൊടുത്തത് പോലും പിണറായി സഖാവ് ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. ചില നെഞ്ചിടിപ്പൊക്കെ അധികം വൈകാതെ കൂടുമെന്ന് സഖാവുറപ്പിച്ചതും എൻ.ഐ.എയിലെ ആ വിശ്വാസം കാരണമാണ്. ആ എൻ.ഐ.എയെപ്പറ്റിയാണ് മാദ്ധ്യമ സിൻഡിക്കേറ്റുകൾ നേരത്തേ പറഞ്ഞ പ്രത്യേക മാനസികാവസ്ഥയുടെ ബഹിർസ്ഫുരണമെന്നോണം അപവാദങ്ങൾ പറഞ്ഞുപരത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്ന സുരേഷിന് വൻ സ്വാധീനമാണെന്നാണ് സിൻഡിക്കേറ്റുകളുടെ കണ്ടുപിടുത്തം.

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന പിണറായി സഖാവ് സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീർക്കാനുള്ള പ്രത്യേകതരം സൈക്കിക് വൈബ്രേഷൻ മാദ്ധ്യമസിൻഡിക്കേറ്റുകളിൽ പ്രകടമാവുന്നു. ഞെട്ടലോടെ ഇത് തിരിച്ചറിഞ്ഞ പിണറായി സഖാവ് അത് മറയില്ലാതെ വെളിപ്പെടുത്തി. സിൻഡിക്കേറ്റുകളെ ആട്ടിയോടിക്കാൻ പക്ഷേ സഖാവിന് ആഗ്രഹമില്ല. ചില ചികിത്സാവിധികൾ പറഞ്ഞ് കൊടുക്കണമെന്നേ ആഗ്രഹമുള്ളൂ. കേട്ടിട്ടും കണ്ടിട്ടും പഠിച്ചില്ലെങ്കിൽ പിന്നെ കൊണ്ടേ പഠിക്കൂ എന്നാണെങ്കിൽ അങ്ങനെയാവാം.

സഖാവിന്റെ പ്രിൻസിപ്പൽസെക്രട്ടറിയായിരുന്ന ശിവശങ്കരൻ ആ ഓഫീസിലിരുന്ന് ചെയ്യാത്ത വേലത്തരങ്ങൾ എന്തുണ്ട് ബാക്കിയെന്ന് പലരും ചോദിക്കുന്നുണ്ട്. ശിവശങ്കരനിൽ വൈറസ് ബാധിച്ചാൽ അത് ആ ഓഫീസിൽ മറ്റ് പലരിലേക്കും പകരാനിടയുണ്ട്. പ്രത്യേകിച്ച് ആരും സാമൂഹ്യ അകലം പാലിക്കാതെ ഓഫീസിലിരിക്കുന്നവരായതിനാൽ. സിൻഡിക്കേറ്റുകളെ നയിച്ചിട്ടുണ്ടാവുക ഈയൊരു യുക്തിയായിരിക്കുമോ? സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ സ്വന്തം ഐ.ടി വകുപ്പിലെ പ്രോജക്ടിൽ ശിവശങ്കരൻ ജോലി തരപ്പെടുത്തിക്കൊടുത്തിരിക്കുന്നു. സ്വാഭാവികമായും സാമൂഹ്യവ്യാപനത്തിന്റെ അടുത്തുവരെയെത്തി നിൽക്കുന്ന ഭീതിജനകമായ സാഹചര്യമാണ്.

എന്നുവച്ച് സോളാറിൽ ഓ.സി ഗാന്ധി പെട്ട് പോയത് പോലെ പിണറായി സഖാവിനെ പെടുത്തിക്കളയാമെന്ന് സിൻഡിക്കേറ്റുകൾ വിചാരിച്ചാലത് കടന്ന കൈ തന്നെയാണ്. ഓ.സി ഗാന്ധി സിൻഡിക്കേറ്റുകളുടെ സൂക്ഷ്മചലനങ്ങൾ തിരിച്ചറിഞ്ഞില്ലെന്ന് വച്ച് പിണറായി സഖാവ് അങ്ങനെയാണെന്ന് ആരും കരുതരുത്. സിൻഡിക്കേറ്റുകളുടെ ക്രൂരകൃത്യങ്ങൾ എത്രയും നേരത്തേ വെളിച്ചത്ത് കൊണ്ടുവരുന്നോ, അത്രയും നല്ലത്. അല്ലാത്ത പക്ഷം വലിയ വിപത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ആ ഒരു കരുതൽ അത് പിണറായി സഖാവിനെ വേറിട്ടുനിറുത്തുന്ന ഒന്നാണെന്ന് ആർക്കാണറിയാത്തത്!

.....................................

- ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് രണ്ട് ദിവസം മുമ്പുള്ള സന്ധ്യക്ക് പ്രത്യേകതരം നെടുവീർപ്പിടലിന്റെ ശബ്ദം ഉച്ചത്തിൽ പുറത്തുവന്നതായി പലരും കേട്ടിട്ടുണ്ട്. അത് പ്രിയങ്ക ഗാന്ധിയുടേതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏതാണ്ട് അതേസമയത്ത്, പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽ നിന്ന് കുഞ്ഞാപ്പ ഏതോ ഒരു കടലാസെടുത്ത് എന്തൊക്കെയോ വായിച്ചിരുന്നു. അതൊരു പ്രമേയമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ മാത്രയിലാണ് ഡൽഹിയിൽ നിന്ന് നെടുവീർപ്പുയർന്നത്. നെടുവീർപ്പല്ല, ആശങ്കയുടെ ആർത്തനാദമായിരുന്നുവെന്നാണിപ്പോൾ അറിയാനാവുന്നത്. രാമക്ഷേത്രത്തിന് ന.മോ.ജി കല്ലിടാൻ പോയത് തെറ്റല്ലെന്നോ മറ്റോ പ്രിയങ്കാജി പറഞ്ഞത് അസ്ഥാനത്തായെന്നാണ് കുഞ്ഞാപ്പ വായിച്ച പ്രമേയത്തിൽ. കുഞ്ഞാപ്പയും മറ്റും ചേർന്നൊരു പ്രമേയം പാസ്സാക്കിയാൽ എ.ഐ.സി.സിയുടെ തന്നെ കാര്യം പോക്കാ, പിന്നെയാണോ പ്രിയങ്കാജി. കേസിവേണുഗോപാൽ ഒന്നിരുത്തി ചിന്തിച്ചിട്ട് കിടന്നുറങ്ങുന്നതാണ് നല്ലത്!

ഇ-മെയിൽ: dronar.keralakaumudi@gmail.com