കടയ്ക്കാവൂർ: ശക്തമായ മഴയിൽ അഞ്ചുതെങ്ങ് പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകൾ വെള്ളത്തിനടിയിലാകുകയും ചില വീടുകൾ തകർന്നു വീഴുകയും ചെയ്തു. ആറാം വാർഡിൽ എരുമത്തിട്ട വീട്ടിൽ രാധയുടെ വീട് തകർന്നു. രണ്ടാം വാർഡിൽ നെടുങ്ങണ്ട വലിയകുഴി റോഡിൽ മണ്ണിടിഞ്ഞ് വീണു ഗതാഗതം തടസപ്പെട്ടു. മലവിളയിലെ ഒരു വീടിന്റെ സംരക്ഷണഭിത്തി തകരുകയും വീട് അപകട നിലയിലാവുകയും ചെയ്തു. പഞ്ചായത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. മാമൂട്, വടക്കേ വാട, കുന്നുംപുറം, പുത്തൻ വിള, പിള്ളക്കവിളാകം എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത് അംഗങ്ങളായ എസ്. പ്രവീൺ ചന്ദ്ര, പി. വിമൽ രാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു. ഡി.വൈ.എഫ്.ഐ നേതാക്കളായ വിഷ്ണു മോഹൻ, വിജയ് വിമൽ, ഓഷോ രാജ്, വൈശാഖ്, റിജോ സേവിയർ എന്നിവർ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വർക്കല: വർക്കല മേഖലയിൽ കനത്ത മഴ തുടരുന്നു. ഏലാകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. ഭിത്തികൾ കുതിർന്ന് വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു വീഴുകയും ഒരു കിണർ ഇടിഞ്ഞ് താഴുകയും ചെയ്തു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചേയും വർക്കലയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും ഇടമുറിയാതെയാണ് മഴ പെയ്തത്. ചിലക്കൂർ വള്ളക്കടവ് കടയിൽ കുടിവീട്ടിൽ അസൂറയുടെ വീട്, ഇടവ തോട്ടുമുഖം ചരുവിള വീട്ടിൽ പ്രസന്നയുടെ വീട്, ഇടവ ലിസി ഭവനിൽ ഗോമതിയുടെ വീട്, മണമ്പൂർ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാറിന്റെ വീട് എന്നിവയാണ് ഭാഗികമായി തകർന്നു വീണത്. ചെമ്മരുതി മുട്ടപ്പലം ചിറയിൽ കിഴക്കതിൽ സുനിൽകുമാറിന്റെ വീട്ടുമുറ്റത്തെ കിണർ മഴയിൽ കുതിർന്ന് തകർന്നു. ഗ്രാമപഞ്ചായത്തിലെ മേക്കുളം സ്റ്റേഡിയം പ്രദേശങ്ങൾ വെള്ളത്തിലായി. മഴ വരും ദിവസങ്ങളിലും കനക്കുന്ന പക്ഷം മേക്കുളം പ്രദേശം പൂർണമായും വെള്ളത്തിലാകും. തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. വർക്കല മേഖലയിൽ ദിവസങ്ങളായി കടൽക്ഷോഭം രൂക്ഷമാണ്.