*മതഗ്രന്ഥമെന്ന പേരിലെത്തിച്ചത് 4479 കിലോ കാർഗോ
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാർഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരിൽ 4479 കിലോ കാർഗോ മാർച്ച് നാലിന് യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ തിരുവനന്തപുരത്തെത്തിയതായി കസ്റ്റംസ് കണ്ടെത്തി.
ഇതിൽ 32 പാക്കറ്റാണ് മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്തെത്തിച്ചത്.ദുരൂഹത നീക്കുന്നതിന് മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കേന്ദ്രാനുമതി നേടിയതായും വിവരമുണ്ട്. പാഴ്സൽ കടത്തിയ സമയത്ത് സി-ആപ്‌റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെയും ചോദ്യം ചെയ്യും.
പാഴ്സലുകളെത്തിച്ച എടപ്പാളിൽ കസ്റ്റംസ് അന്വേഷണം നടത്തി. കോൺസുലേറ്റയച്ച പാഴ്സലുകൾ മലപ്പുറത്തുണ്ടെന്ന് മന്ത്രി ജലീൽ വെളിപ്പെടുത്തിയിരുന്നു. കാർഗോ മാർച്ചിലാണ് എത്തിച്ചതെങ്കിലും ജൂൺ 18നാണ് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ പാക്കറ്റുകൾ സി-ആപ്‌റ്റിലെത്തിച്ചത്. പാഴ്സലുകൾ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്തെത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലക്ക് പോയി. സി-ആപ്‌റ്റിലെ ഡ്രൈവറെ ഒഴിവാക്കി പുറമെ നിന്നുള്ള ഡ്രൈവറെയാണ് ഈ യാത്രയ്ക്ക് നിയോഗിച്ചത്. ഇക്കാലയളവിൽ സ്വപ്നയുമായുള്ള ജലീലിന്റെ ഫോൺ വിളികളും അന്വേഷിക്കും.
പാഴ്സൽ കടത്തിയതിനു പിന്നാലെ, സി-ആപ്‌റ്റ് ഡയറക്ടറായിരുന്ന എം.അബ്ദുൽ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റിനിയമിച്ചതും സംശയത്തിലാണ്. ജൂലായ് 23നാണ് അദ്ദേത്തിന് സി-ആപ്‌റ്റിൽ നിന്ന് വിടുതൽ നൽകിയത്. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് എൽ.ബി.എസ് ഡയറക്ടറെ നിയമിക്കാറുള്ളത്. ഈ വിഭാഗത്തിലൊന്നും വരാത്തയാളാണ് അബ്ദുൽ റഹ്‌മാൻ . ചെർക്കളം അബ്ദുള്ള മന്ത്രിയായിരിക്കെ അസി.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ദുൽ റഹ്മാൻ ,പിന്നീട് സാങ്കേതിക സർവകലാശാല പി.വി.സിയായി.
റംസാൻ റിലീഫിനായി വിശ്വാസികൾക്ക് നൽകാൻ മതഗ്രന്ഥം യു.എ.ഇയിൽ നിന്ന് അയച്ചിട്ടുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കും. ഇതിനായി ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയുടെ സഹായം തേടി. കോൺസുലേറ്റിലെ രേഖകൾ പരിശോധിക്കുകയാണ് ലക്ഷ്യം.