ചെറുതോണി: മണിയാറൻ കുടിയിൽ നിന്ന്ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ 5 ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മണിയാറൻകുടി പെരുങ്കാലയിൽ കുഴിക്കാട്ടു മ്യാലിയിൽ ബാബു ജോർജ്ജിനെതിരെ കേസെടുത്തു, പ്രതി ഓടി രക്ഷപെട്ടു. എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.മണിയാറൻകുടി ഭാഗത്തുനിന്നും വൻതോതിൽ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. പ്രതിയുടെ വീടിന്റെ തൊഴുത്തിലാണ് ചാരായവും കോടയും സൂക്ഷിച്ചിരുന്നത്. ജില്ലാ സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിലുളള ഷാഡോ ടീമിന്റെ നാളുകളായുള്ള നിരീക്ഷണത്തിനൊടുവിലാണ് ചാരായം പിടികൂടിയത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സജിമോൻ കെ. ഡി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ സിജു പി.ടി, വിനോദ് ടി.കെ, വിശ്വനാഥൻ വി.പി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുരഭി കെ.എം എന്നിവർ പങ്കെടുത്തു.