01

കുളത്തൂർ: സ്വീവേജ് മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം മുതൽ മുട്ടത്തറ വരെയുള്ള പ്രദേശങ്ങളെ സംയോജിപ്പിച്ച് ആരംഭിച്ച പദ്ധതി വൈകുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന സമഗ്ര സ്വീവേജ് പദ്ധതിയാണിത്. വർഷങ്ങളായി മുടങ്ങി കിടന്ന പദ്ധതി 2019ലാണ് പുനരാരംഭിച്ചത്. നടത്തിപ്പിലെ മെല്ലെപ്പോക്കും എച്ച്.ഡി.ഡി സംവിധാനത്തിൽ പൈപ്പിടൽ ജോലികൾക്ക് താമസം ഉണ്ടാകുന്നതും പദ്ധതിക്ക് തടസമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. 2020 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാനായിരുന്നു തീരുമാനം. വർഷങ്ങൾക്ക് മുമ്പ് ജൻറം പദ്ധതിയിൽപ്പെടുത്തി സ്വീവേജ് ലൈൻ സ്ഥാപിക്കാൻ നഗരസഭ നടപടിയെടുത്തെങ്കിലും എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് പദ്ധതി നടപ്പാക്കാനായിരുന്നില്ല . കഴക്കൂട്ടത്ത് നിന്ന് തെറ്റിയാർ തോടിന് സമാന്തരമായി 6 മുതൽ 10 മീറ്റർ വരെ താഴ്ചയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി പമ്പിംഗ് സ്റ്റേഷനുകളും
---------------------------------------------------------------------------
കുളത്തൂർ, കരിമണൽ, ആക്കുളം, ഇടത്തറ, ഉള്ളൂർ, കരിക്കകം, ശാന്തിനഗർ എന്നിവിടങ്ങളിൽ പമ്പിംഗ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായുണ്ട്.
ഇവിടെയുള്ള പമ്പിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പദ്ധതി പ്രദേശങ്ങളിൽ നിന്നും പൈപ്പ് ലൈൻ വഴി പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കുന്ന സ്വീവേജ് മാലിന്യം മുട്ടത്തറയിലെ പ്ലാന്റിലെത്തിക്കും. ഒരു ദിവസം 107 മില്യൺ ലിറ്റർ ( എം.എൽ.ഡി ) സ്വീവേജ് മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി മുട്ടത്തറയിലെ പ്ലാന്റിനുണ്ടെങ്കിലും നിലവിൽ 40 എം.എൽ.ഡി മാത്രമാണ് സംസ്‌കരിക്കുന്നത് . പുതിയ ഡ്രെയിനേജ് ലൈനിലേക്ക് ഗാർഹിക കണക്‌ഷനുകളും ഉൾപ്പെടുത്തുന്നതിനാൽ പദ്ധതി നാട്ടുകാർക്ക് ഏറെ പ്രയോജനപ്പെടും. എന്നാൽ ആദ്യഘട്ടമെന്ന നിലയിൽ ടെക്നോപാർക്ക് മൂന്നാംഘട്ടം മുതൽ ആക്കുളം-കരിമണൽ വരെയുള്ള ഭാഗത്താണ് നിർമ്മാണം നടക്കുന്നത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ടെക്നോപാർക്ക് മൂന്നാം ഘട്ടത്തുനിന്നും മുട്ടത്തറ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പ് ലൈനിന്റെയും മാൻഹോളുകളുടെയും പണികളാണ് നടക്കുന്നത്.

നിർമ്മിക്കുന്നത് - 104 മാൻ ഹോളുകൾ

 കുളത്തൂർ അരശുംമൂട്ടിൽ നിന്ന് കരിമണൽ

വരെയുള്ള സ്വീവേജ് ലൈൻ പദ്ധതിക്ക് 21.82 കോടി

 കുഴിവിളയിൽ നിന്ന് ആക്കുളം വരെയുള്ള ഭാഗത്ത്

സ്വീവേജ് ലൈലനിനായി 15.08 കോടി

 ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഒരു കിലോമീറ്റർ ദൂരത്തിൽ

സ്വീവേജ് ലൈൻ നിർമ്മിക്കാൻ 9.80 കോടി

 പുലയനാർകോട്ടയെ മുട്ടത്തറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധിപ്പിക്കുന്നതിന്

പൈപ്പ് ലൈൻ അടക്കമുള്ള പ്രവർത്തികൾക്ക് 49.96 കോടി

 മെഡിക്കൽ കോളേജിന് മാത്രമായുള്ള പുതിയ സ്വീവേജ് സംവിധാനം ഒരുക്കുന്നതിനായി

സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാൻ 19.16 കോടി

പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ

-----------------------------------------------

 കഴക്കൂട്ടത്തെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് പരിഹാരം

 കക്കൂസ് മാലിന്യം തുറന്നുവിടുന്നെന്ന പരാതി കുറയും

 തെറ്റിയാറിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാൻ കഴിയും

 ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ സാധിക്കും

 വഴിയരികിലെ മാലിന്യനിക്ഷേപം കുറയ്‌ക്കാം