വെള്ളറട: മലയോരമേഖലയായ വെള്ളറട കേന്ദ്രീകരിച്ച് കോടതി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളായിട്ടും പരിഹാരമായില്ല. ഏറ്റവും അധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലാണ്. എന്നാൽ കേസുകൾ ഏറെയുമെത്തുന്നത് കിലോമീറ്ററുകൾക്കപ്പുറമുള്ള നെയ്യാറ്റിൻകര കോടതിയിലാണ്. വെള്ളറട, ആര്യങ്കോട്, പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത ദിവസങ്ങളില്ല. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പ്രദേശമെന്ന നിലയിൽ വെള്ളറട ആസ്ഥാനമാക്കി ക്രിമിനൽ കോടതിയുടെയും സിവിൽ കോടതിയുടെയും ഒരു ബെഞ്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പിന് പ്രാദേശിക ഭരണാധികാരികൾ നിവേദനം നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ നെയ്യാറ്റിൻകര കോടതിയിൽ കേസുകൾ തീർപ്പാകുന്നതിന് വർഷങ്ങൾ വരെ നീണ്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. വർഷങ്ങളോളം കേസുകൾ നിണ്ടുപേകുന്നത് കാരണം വൻ തുകകളാണ് കേസ് നടത്തിപ്പിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്നത്. കാലതാമസം ഒഴിവാകുന്നതോടെ കേസ് നടത്തിപ്പിനുള്ള ചെലവും ഒരു പരിധിവരെ കുറഞ്ഞുകിട്ടും. അടിയന്തരമായി നിയമവകുപ്പ് ഇടപെട്ട് നടപടി സ്വീകരിച്ചാൽ ആദിവാസി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളും കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, പഞ്ചായത്തുകൾക്കും ഏറെ ഗുണകരമാകും. ഇതിന് പുറമേ നിയമനടപടികൾ കര്യക്ഷമമായി കാലതാമസം കൂടാതെ നടപ്പിലാക്കാനും നിയമ വകുപ്പിന് കഴിയും.